ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം: യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊച്ചി: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് എം.കെ.കെ. നഗറിൽ പുതുമന വീട്ടിൽ മനീഷ (26), സുഹൃത്തായ മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ വീട്ടുനമ്പർ 6/1347-ൽ സുനിൽ (34) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ടൈൽ പണിക്കാരനായ യുവാവിനെയാണ് കെണിയിൽ വീഴ്ത്താൻ ശ്രമിച്ചത്. യുവാവ് ഫ്ലാറ്റിലെ ജോലിക്കിടെയാണ് വീട്ടുജോലിക്കാരിയായ മനീഷയെ കാണുന്നത്. മനീഷ യുവാവിൽ നിന്ന് 2000 രൂപ കടം വാങ്ങി സൗഹൃദം സ്ഥാപിച്ചെടുത്തു. തുടർന്ന് മനീഷ യുവാവിനോട് എറണാകുളം നോർത്തിലുള്ള ഹോട്ടലിൽ മുറിയെടുക്കണമെന്നും താനവിടെ വരാമെന്നും അറിയിച്ചു. യുവാവ് 15-ന് ഹോട്ടലിൽ മുറിയെടുത്തു. മനീഷ സുഹൃത്തായ സുനിലുമൊന്നിച്ച് ഹോട്ടലിലെത്തി. സുനിലിനെ മുറിക്കു പുറത്തുനിർത്തി, മനീഷ മുറിയിൽ കയറി വാതിലടച്ചു. അല്പസമയം കഴിഞ്ഞപ്പോൾ സുനിൽ വാതിലിൽ തട്ടി. മുറി തുറന്ന യുവാവിനെ സുനിൽ ചവിട്ടിവീഴ്ത്തി. ഇടിവള കൊണ്ട് മുഖത്തടിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിച്ചു. സുനിലിന്റെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ബഹളം കേട്ട് ജീവനക്കാരെത്തി ഇവരെ പിടിച്ചുമാറ്റി. യുവാവ് രാത്രി മഞ്ഞുമ്മലിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇതിനിടെ മനീഷ ഫോൺ വിളിച്ച് പണം ആവശ്യപ്പെട്ടു. പ്രശ്നം ഒത്തുതീർക്കണമെങ്കിൽ പണം നൽകണമെന്നായിരുന്നു പറഞ്ഞത്. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനീഷയെയും സുനിലിനെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു മാല വിറ്റുകിട്ടിയ പണവും പള്ളുരുത്തിയിലെ ജൂവലറിയിൽ നിന്നു വിറ്റ മാലയും കണ്ടെടുത്തു. ഇൻസ്‌പെക്ടർ അനീഷ് ജോയ്, പ്രിൻസിപ്പൽ ഇൻസ്‌പെക്ടർ കെ.പി. അഖിൽ, ഇൻസ്‌പെക്ടർ അനൂപ്, അസി. സബ് ഇൻസ്‌പെക്ടർ ഷാജി, സജി, രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ഇഗ്‌നേഷ്യസ്, ഷൈജി, സിവിൽ പോലീസ് ഓഫീസർ ശ്രീലക്ഷ്മി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

