വ്യാജ സർട്ടിഫിക്കറ്റ്, നിഖിൽ തോമസിന് സസ്പെൻഷൻ; ആറംഗ സമിതി അന്വേഷിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ

കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിനെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കോളേജില്‍ നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. സംഭവം ആറംഗ സമിതി അന്വേഷിക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അധ്യാപകര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ അധ്യാപകര്‍ക്കെതിരായ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Video Player is loading. Play Unmute Loaded: 2.62% Close Player യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിന് വിധേയമായി മാത്രമെ അഡ്മിഷന് നല്‍കിയിട്ടുള്ളൂ. എല്ലാ കാര്യങ്ങൾക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. നിഖിലിൻ്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഈ കാലയളവിൽ നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സന്ദീപ് ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. നിഖിലിനെ തള്ളിക്കൊണ്ട് കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലും രംഗത്തെത്തിയിരുന്നു. 75 ശതമാനം ഹാജരുള്ള നിഖിൽ എങ്ങനെയാണ് അതാ കാലയളവില്‍ കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇത് പ്രഥമദൃഷ്ട്യാ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ നിഖിൽ തോമസിന്റെ മൂന്ന് വർഷത്തേയും മാർക്ക് ലിസ്റ്റുകൾ പരിശോധിച്ചുവെന്നും സർട്ടിഫിക്കറ്റ് വ്യാജമല്ല എന്നുമായിരുന്നു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നേരത്തെ പറഞ്ഞത്. എന്നാൽ വർഷത്തിൽ അല്ല, സെമസ്റ്റർ ആയിട്ടാണ് സർവകലാശാലയിൽ പരീക്ഷ നടക്കുന്നതെന്നും കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാർ വ്യക്തമാക്കിയതോടെ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന വാദം പൊളിയുകയായിരുന്നു

