KSDLIVENEWS

Real news for everyone

വിദ്യ ഒളിവില്‍ക്കഴിഞ്ഞത് സഹപാഠിയുടെ സഹായത്തോടെ; ഒന്നിലേറെ വീടുകളില്‍ മാറിമാറി താമസിച്ചു

SHARE THIS ON

കോഴിക്കോട്: വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ പിടിയിലായ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ ഒളിവില്‍ കഴിഞ്ഞത് മഹാരാജാസില്‍ ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ സഹായത്തോടെയെന്ന് വിവരം. കോഴിക്കോട് മേപ്പയ്യൂരിലെ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവള- കുട്ടോത്ത് നിന്നാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. യു.ഡി.എഫ്. ഭരിക്കുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ സി.പി.എം. ശക്തികേന്ദ്രമായ അടുത്തടുത്ത വാര്‍ഡുകളുള്ള പ്രദേശത്താണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒരുവീട്ടില്‍ അല്ല, മൂന്നോ നാലോ വീടുകളില്‍ മാറി മാറിയായിരുന്നു വിദ്യ ഒളിവില്‍ കഴിഞ്ഞതെന്നും വിവരമുണ്ട്. സി.പി.എമ്മുമായി ബന്ധമുള്ള വീടുകളിലായിരുന്നു വിദ്യ ഒളിവില്‍ താമസിച്ചതെന്നാണ് സൂചന. എന്നാല്‍, പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും സുഹൃത്തിന്റെ വീട്ടില്‍വന്ന് താമസിക്കുക മാത്രമാണ് വിദ്യ ചെയ്തതെന്നും പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, സി.പി.എം. ശക്തികേന്ദ്രത്തില്‍ വിവാദമായ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് പാര്‍ട്ടി അറിയാതെയാവില്ലെന്ന ആരോപണമാണ് യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സുഹൃത്തിനെ തിരിച്ചറിയുകയും അവരെ മാറ്റുകയും ചെയ്ത ശേഷമാണ് വിദ്യയെ അഗളി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സുഹൃത്തുക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. പ്രാദേശിക പോലീസ് സ്‌റ്റേഷനുകളില്‍ പോലും വിവരം അറിയിക്കാതെയാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരിലേക്ക് എത്താതിരിക്കാന്‍, വിദ്യയെ വഴിയരികില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. നേരത്തെ, വടകരയിലും വിദ്യയെത്തിയിരുന്നു. മൂന്നിടത്തായി മാറി ഒടുവിലാണ് വിദ്യ, മേപ്പയ്യൂര്‍ ആവള- കുട്ടോത്ത് എത്തുന്നതെന്നാണ് വിവരം. പോലീസിന്റേയും സി.പി.എമ്മിന്റെയും ഒത്താശയോടെയാണ് വിദ്യ ഒളിവില്‍ കഴിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കുറ്റപ്പെടുത്തി. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും കുറ്റമാണെന്നും അവരേയും അറസ്റ്റ് ചെയ്യണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!