‘കൈതോലപ്പായയിൽ കോടികള്‍, സഖാവിന്റെ പേരുപറഞ്ഞാല്‍ കസേര’: കളിയാക്കി പ്രതിപക്ഷം

കോട്ടയം ∙ കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ മുതിർന്ന സിപിഎം നേതാവ് കടത്തിയതായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം. ഇരുമ്പ് കസേരയുടെ ചിത്രമിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം.
‘തിരുവനന്തപുരം മുതൽ ടൈംസ് സ്ക്വയർ വരെ പിടിപാടുള്ള, കൈതോലപ്പായയിൽ 2.35 കോടി മേടിച്ച ഉന്നതനായ സഖാവിന്റെ പേര് പറയുന്നവർക്ക് ഈ കസേര സമ്മാനമായി നൽകുന്നതാണ്’ എന്ന് റോജി എം.ജോണ്‍ എംഎല്‍എ കുറിച്ചു. ‘കൈതോലപ്പായയിൽ 2.35 കോടി വാങ്ങിയിട്ടും കസേരയുടെ തുരുമ്പ് മാറിയില്ലല്ലോ രായാവെ..’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം.
ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെല്ലുവിളിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോയെന്നും അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും സതീശൻ പറഞ്ഞു

