നിഖിലിന്റെ ഫോൺ തോട്ടിൽ കളഞ്ഞിട്ടില്ല, സഹായമെല്ലാം ചെയ്തത് ബാബുജാൻ; പ്രസ്ഥാനം പൊറുക്കില്ലെന്ന് ചെമ്പട

ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം. നേതാവ് കെ.എച്ച്. ബാബുജാനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ വിമര്‍ശനവുമായി ചെമ്പട കായംകുളം എന്ന ഫെയ്‌സ്ബുക്ക് പേജ്. ബാബുജാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് എടുത്തുപറയുന്നതിന് പകരം ഇനീഷ്യല്‍ പരാമര്‍ശിച്ചാണ് വിമര്‍ശനം. നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് കെ.എച്ച്. ആണെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. മാന്യതയുടെ മുഖംമൂടി അണിഞ്ഞ കെ.എച്ച്. എന്ന ആട്ടിന്‍തോല്‍ ഇട്ട ചെന്നായയെ പൊതുസമൂഹത്തിനു മുന്‍പില്‍ ചെമ്പട കായംകുളം തുറന്നു കാട്ടുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് എങ്ങനെ നിഖില്‍ തോമസിന് ലഭിച്ചു ? ഹിലാല്‍ ബാബു സാറിനെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷന്‍ തരപ്പെടുത്തിയത് ആര്? കായംകുളം സി.പി.എം. പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിക്കാന്‍ കെ.എച്ചിന് ഇത്ര ശുഷ്‌കാന്തി എന്തായിരുന്നു? ഇതെല്ലാം ചെയ്തിരിക്കുന്നത് കെ.എച്ച്. തന്നെയാണ്. എന്തിനു വേണ്ടിയാണ് ഈ ഞരമ്പുരോഗി ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ഏരിയ കമ്മിറ്റിയായ സി.പി.എം. ഏരിയ കമ്മിറ്റിയെ നശിപ്പിക്കുന്നത്?, ചെമ്പട കായംകുളം പേജിലെ പോസ്റ്റിൽ ചോദിക്കുന്നു. നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഗുരുതര വീഴ്ചയാണ് കായംകുളം പോലീസിന് സംഭവിച്ചതെന്നും വിമര്‍ശനമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിഖില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍. നിഖിലിന്റെ മൊഴി പ്രകാരം മാര്‍ക്കറ്റിലെ പാലത്തിന്റെ മുകളില്‍ നിന്നും ഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞതാണ് മൂന്നു ദിവസത്തെ സിസി ക്യാമറ പരിശോധിച്ചിട്ടും നിഖില്‍ പറഞ്ഞ സമയത്ത് നിഖില്‍ ആ പ്രദേശത്ത് ചെന്നിട്ടില്ല ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ കള്ളന്റെ മൊഴി പോലീസ് അപ്പാടെ വിഴുങ്ങിയത്. ആരെയാണ് നിങ്ങള്‍ പൊട്ടരാക്കുന്നത്. ഇവിടെ ഏത് പിഞ്ചു കുട്ടികള്‍ക്കും അറിയാം നിഖിലിന്റെ ആ ഫോണ്‍ കിട്ടിയാല്‍ കെ.എച്ചും എം.എന്നും ബി.കെയും ലോക്കാണ് ഇവരുടെ സകല കള്ളത്തരങ്ങളും പുറത്തുവരുമെന്നും കുറിപ്പില്‍ പറയുന്നു. കാട്ടാള കെ.എച്ച്. നിന്നോട് ഈ പ്രസ്ഥാനം പൊറുക്കൂല്ല. നീ എത്ര കാലം പാര്‍ട്ടിയെ ചതിക്കും മിസ്റ്റര്‍ കെ.എച്ച്. എന്നും കുറിപ്പ് വിമര്‍ശിക്കുന്നു.

