അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്കറിയയെ പിടികൂടും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പി.വി ശ്രീനിജിൻ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസില്‍ ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി.
മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസില്‍ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
വിധിപ്പകര്‍പ്പില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇനി സുപ്രിം കോടതിയെ സമീപിക്കുകയെന്ന വഴി മാത്രമേ ഷാജന് മുന്നിലുള്ളൂ. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പിവി ശ്രീനിജിന്റെ അഭിഭാഷകനായ അരുണ്‍ കുമാറും എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനില്‍ക്കുമെന്ന് ശക്തമായി വാദിക്കുകയായിരുന്നു. ഇതാണ് കോടതി അംഗീകരിച്ചത്.
ഷാജൻ സ്കറിയ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് ഷാജനായി തെരച്ചില്‍ നടത്തുകയാണ്. ഇയാള്‍ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല .
കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതോടെ ഷാജന്റെ അറസ്റ്റിന് നിയമപരമായി ഇനി തടസമില്ല.
വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ തന്നെ ഷാജന്‍ ഒളിവില്‍പ്പോവുകയായിരുന്നു.
ജൂണ്‍ 29ന് ഷാജൻ സ്കറിയയോട് ഇ.ഡിക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഒളിവില്‍ പോയ ഷാജൻ സ്കറിയ ഹാജരായില്ല.

