CPM-ന്റെ തനിനിറം പുറത്തുവന്നു; ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുമോ- വിഡി സതീശന്

തിരുവനന്തപുരം: സുധാകരനെ കൊലപ്പെടുത്താന്‍ സി.പി.എം പദ്ധതിയിട്ടെന്ന ശക്തിധരന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താന്‍ കൂടി പ്രതി ചേര്‍ക്കപ്പെട്ടേക്കാവുന്ന കാര്യമാണ് ധീരതയോടെ ശക്തിധരന് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ കൊല്ലാന്‍ സി.പി.എം കൊലയാളി സംഘത്തെ അയച്ചെന്ന ജി ശക്തിധരന്റെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റുന്ന ഒരു നേതാവിനെ കൊലപ്പെടുത്താന്‍ സി.പി.എം ഗൂഡപദ്ധതിയിട്ടെന്നാണ് ശക്തിധരന് വെളിപ്പെടുത്തിയിരിക്കുന്നത്. അതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാകുമോ. താന്‍ കൂടി പ്രതി ചേര്‍ക്കപ്പെട്ടേക്കാവുന്ന കാര്യമാണ് ധീരതയോടെ ശക്തിധരന് വെളിപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സി.പി.എമ്മിന്റെ തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുധാകരനെ കൊല്ലാന്‍ പല വഴികള്‍ നേക്കിയവരാണ് അവര്‍. സുധാകരനെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലായ്മ ചെയ്യാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഘം പ്രവര്‍ത്തിക്കുമ്പോള്‍ എന്ത് വില കൊടുത്തും ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമുണ്ടാകുന്നത് സ്വാഭാവികമാണ്. എനിക്കെതിരെയുള്ള പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ല. വിദേശ നാണയ നിയന്ത്രണ നിയമം ലംഘിച്ചെന്ന പരാതി പരിശോധിക്കേണ്ടത് ഇ.ഡിയാണ്. ഇതേ പരാതിക്കാര്‍ തന്നെ മൂന്ന് വര്‍ഷം മുന്‍പ് ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. അന്ന് അവര്‍ ഈ അക്കൗണ്ടുകളൊക്കെ പരിശോധിച്ചതാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അന്വേഷിക്കാന്‍ അധികാരമില്ലെങ്കിലും വിജിലന്‍സ് അന്വേഷിച്ചാല്‍ ഇ.ഡി വരുമെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അങ്ങനെ പ്രതിപക്ഷ നേതാവിനെ ഇ.ഡിക്ക് മുന്നില്‍ കൊണ്ടു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ഇ.ഡി അന്വേഷണത്തോടെ കുറെ വര്‍ഷമായി നടത്തുന്ന ആരോപണങ്ങളില്‍ ഒരു തീരുമാനമുണ്ടാകുമല്ലോ. നിരന്തരമായ അധിക്ഷപങ്ങളും സൈബറിടങ്ങളില്‍ അനാവശ്യം പ്രചരിപ്പിക്കുന്നതിനും ഒരു പരിധിവരെ അവസാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമ വിരുദ്ധമായാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതെങ്കില്‍ അതിനെതിരെ പരാതിപ്പെടാന്‍ രാജ്യത്ത് കോടതികളുണ്ട്. അന്വേഷണം വഴിതെറ്റി രാഷ്ട്രീയ പ്രേരിതമായി പോകുകയാണെങ്കില്‍ അതേക്കുറിച്ച് അപ്പോള്‍ പറയാം. ഇപ്പോള്‍ വിജിലന്‍സ് കേസെടുത്തത് കൊണ്ട് മാത്രമാണ് ഇ.ഡി അന്വേഷിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കും. പരാതിയില്‍ പറഞ്ഞിരിക്കുന്നതൊക്കെ അസത്യമാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

