തീവണ്ടികളിലെ പുതപ്പും തലയിണയും മോഷ്ടിക്കുന്നു; ഒരുമാസത്തിനിടെ നഷ്ടമായത് 90 പുതപ്പും 30 തലയിണയും

കണ്ണൂർ: തീവണ്ടി എ.സി. കോച്ചിൽനിന്ന് പുതപ്പും തലയിണയും മോഷ്ടിക്കുന്നു. മംഗളുരുവിൽനിന്നുള്ള അഞ്ച് വണ്ടികളിൽ കഴിഞ്ഞ ഒരുമാസത്തിനിടെ നഷ്ടപ്പെട്ടത് 90-ഓളം ബ്ലാങ്കറ്റുകളാണ്. 30 തലയിണയും മോഷ്ടിച്ചു. ചെന്നൈ വണ്ടികളിലാണ് മഴക്കാലത്ത് മോഷണം കൂടുതലായത്. മോഷണം ഏറിയതിനാൽ ഇപ്പോൾ പല വണ്ടികളിലും ത്രീ ടയർ എ.സി. കോച്ചിൽ ചോദിച്ചാൽമാത്രമേ ടവ്വൽ നൽകാറുള്ളൂ. ഇന്ത്യയിൽ 2208 തീവണ്ടികളിലെ എ.സി. കോച്ചിൽ ബെഡ്റോൾ നൽകുന്നുണ്ട്. ഇതിൽ കിടക്കവിരി, പുതപ്പ് (ബ്ലാങ്കറ്റ്) തലയിണ ഉറ, ടവ്വൽ എന്നിവ ഉൾപ്പെടും.
മലബാർ, മാവേലി, മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ മെയിൽ, മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എന്നീ വണ്ടികളിലാണ് മംഗളൂരുവിൽനിന്ന് ബെഡ്റോൾ നൽകുന്നത്. ഇതിൽ ചെന്നൈ വണ്ടികളിലാണ് ഇപ്പോൾ മോഷണം കൂടിയതെന്ന് ജീവനക്കാർ പറയുന്നു. മൂന്ന് ചെന്നൈ വണ്ടികളിൽ ഒരുമാസത്തിനിടെ 62 പുതപ്പും 30 തലയിണയും നഷ്ടമായി. മഴക്കാലത്താണ് തലയണ മോഷണം വ്യാപകമായത്. മലബാർ, മാവേലി എക്സ്പ്രസുകളിൽ മുപ്പതോളം പുതപ്പ് നഷ്ടപ്പെട്ടു.
റെയിൽവേയാണ് ബെഡ്റോളിന്റെ ഉടമസ്ഥർ. കഴുകി ഉണക്കി ഇസ്തിരിയിട്ട് വിതരണം ചെയ്യുന്നത് ഏജൻസിയാണ്. അറ്റൻഡർമാർ തീവണ്ടിക്കുള്ളിൽ വിതരണം ചെയ്യും. മംഗളൂരു, എറണാകുളം, കൊച്ചുവേളി എന്നിവയാണ് കഴുകി ഉണക്കുന്ന കേന്ദ്രങ്ങൾ.
ചോർച്ച: ബെഡ്റോൾ നനയുന്നു
തീവണ്ടിയിൽ പുതപ്പടക്കം വെക്കുന്ന സ്ഥലങ്ങളിൽ ചോർച്ച വരുന്നത് ജീവനക്കാർക്ക് മറ്റൊരു പ്രതിസന്ധിയാണ്. എൽ.എച്ച്.ബി. കോച്ചുകളിലാണ് ചോർച്ച കൂടുതൽ. പരമ്പരാഗത കോച്ചുള്ള മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ എച്ച്.എ.-വൺ കോച്ച് കഴിഞ്ഞദിവസം ചോർന്നൊലിച്ചു. ശൗചാലയത്തിനടുത്തുള്ള ഭാഗത്താണ് കൂടുതൽ ചോർച്ചയുണ്ടായത്

