ബൈക്ക് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി, വിലകൂടിയ ഐഫോണ്‍ മോഷ്ടിച്ചു; 22കാരന്‍ വീണ്ടും പൊലീസ് വലയില്‍

കൊച്ചി: ഐ ഫോണ്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി പോണേക്കരയിലുള്ള ഹോസ്റ്റലില്‍ നിന്നാണ് 1.30 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ ഇയാള്‍ മോഷ്ടിച്ചത്.
ചേരാനല്ലൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം വള്ളക്കടവ് പൊന്നാറനഗര്‍ സ്വദേശിയായ ഗോപകുമാറാണ് (22) പിടിയിലായത്. ഇക്കഴിഞ്ഞ 25ന് പരാതിക്കാരനായ ജെറിൻ സാമിന്റെ മൊബൈല്‍ ഫോണാണ് ഗോപകുമാര്‍ ഹോസ്റ്റല്‍ റൂമില്‍ നിന്നും മോഷ്ടിച്ച് കടന്നു കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച ശേഷം ഇയാള്‍ തൃശൂരിലെ കടയില്‍ ഫോണ്‍ വിറ്റു. കടയില്‍നിന്ന് പൊലീസ് ഫോണ്‍ വീണ്ടെടുത്തു. മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതിന് ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ചേരാനല്ലൂര്‍ പൊലീസ് ഇൻസ്പെക്ടര്‍ ബ്രിജുകുമാര്‍, സബ് ഇൻസ്പെക്ടര്‍മാരായ റഷീദ്, ജോസഫ് ഈപ്പൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിഘോഷ്, ജാബിര്‍, മുഹമ്മദ് നസീര്‍, ദിനൂപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോസഫ്, സുജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

