പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ എത്തി മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ കുട്ടിയുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നല്‍കും. മറ്റു സഹായത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കും. നടന്നത് പൈശാചികമായ കൊലപാതകം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. പഴുതുകള്‍ അടച്ചു കേസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ക്ക് പറ്റിയ സമയമല്ല ഇത് എന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
സംസ്കാര ചടങ്ങുകള്‍ക്ക് ജില്ലാ കലക്ടര്‍ എത്താത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കുട്ടിയുടെ വീട്ടിലെത്തിയ എം.എം മണി പറഞ്ഞു. ജില്ലാ ഭരണകൂടവും ബന്ധപ്പെട്ടവരും എത്താതിരുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. സര്‍ക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യിക്കും എന്നും എം.എം മണി പറഞ്ഞു.
കുഞ്ഞിന്റെ സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി ആലുവ എം.എല്‍.എ അൻവര്‍ സാദത്ത് എത്തിയിരുന്നു.കുട്ടിയുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

