കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സുപ്രിംകോടതി

ഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രിംകോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയിലെത്തിയത്. വിചാരണ നടക്കേണ്ട കേസാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മദ്യപിച്ചു വാഹനം ഓടിച്ചതിനു തെളിവില്ല എന്നതടക്കം വിചാരണ കോടതിയില്‍ വാദിക്കാം. തെളിവുകള്‍ നിലനില്‍ക്കുമോ ഇല്ലയോ എന്ന് വിചാരണ കോടതിയില്‍ തെളിയട്ടെയെന്നും കോടതി നിരീക്ഷിച്ചു. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്ന വാദം കോടതി തള്ളി. ഇതൊരു സാധാരണ മോട്ടോര്‍ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നായിരുന്നു ശ്രീറാമിന്റെ വാദം. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ വലിയ രീതിയിലുള്ള മാധ്യമസമ്മര്ദമുണ്ടെന്നും ശ്രീറാം ഹരജിയില്‍ വ്യക്തമാക്കുന്നു. നരഹത്യാക്കുറ്റം ചുമത്താം എന്നുള്ള ഹൈക്കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

