വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുന്നു’: ഡാനിഷ് അലിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് രാഹുൽ

ന്യൂഡൽഹി∙ ബിജെപി എംപി രമേഷ് ബിധുരിയുടെ വർഗീയ പരാമർശത്തിനിരയായ ബിഎസ്പി എംപി കുൻവർ ഡാനിഷ് അലിയെ സന്ദർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ ഡാനിഷ് അലിയുടെ വീട്ടിലെത്തി രാഹുൽ ഗാന്ധി അദ്ദേഹത്ത ആശ്വസിപ്പിച്ചു.
വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുന്നു എന്നായിരുന്നു ഡാനിഷ് അലിയെ സന്ദർശിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് രാഹുൽ പറഞ്ഞത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും എംപി ഇമ്രാൻ പ്രതാപ്ഗിരിയും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.
രാഹുലിന്റെ സന്ദർശനത്തിനു പിന്നാലെ തനിക്ക് ആശ്വാസമായെന്നും താനൊറ്റയ്ക്കല്ലെന്നു തോന്നിയെന്നുമായിരുന്നു ഡാനിഷ് അലിയുടെ പ്രതികരണം. ‘‘എന്റെ മനോവീര്യം ഉയർത്താനായി രാഹുൽ ഇവിടെ വന്നു. പരാമർശം ഹൃദയത്തിലേക്ക് എടുക്കരുതെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണമാണു നടന്നത്. തെരുവിലെ വെറുപ്പിന്റെ കടകൾ പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്നത് ഖേദകരമാണ്’’–ഡാനിഷ് അലി പറഞ്ഞു.

