കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25ന് തുറക്കും; മാസ്‌കും സാനിറ്റൈസറും നിർബന്ധം

കോഴിക്കോട്∙ നിപ്പ വൈറസ് വ്യാപന ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരും. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തിച്ചേരണം. വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കണം. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 16ലെ ഉത്തരവ് പ്രകാരമാണ് അധ്യയനം ഓൺലൈനിലേക്ക് മാറ്റിയത്.