ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുക്ഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിലാണ് സുവർണ നേട്ടം. ലോക റെക്കോർഡോടെയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. പൻവാർ ദിവ്യാൻഷ് സിംഗ്, പ്രതാപ് സിങ് ടോമർ, രുദ്രങ്കാഷ് പാട്ടീൽ എന്നിവരുടെ ടീമിനാണ് സുവർണ നേട്ടം. 1893.7 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. 10 മീറ്റർ എയർ റൈഫിൾസിലെ ഏറ്റവും കൂടിയ പോയിന്റാണ് ഇന്ത്യൻ താരങ്ങൾ നേടിയത്.
മുമ്പ് 1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്നു ഈ ഇനത്തിലെ റെക്കോർഡ്. ഈ വർഷം ബാഹുവിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലായിരുന്നു ചൈനയുടെ പ്രകടനം. എന്നാൽ സ്വന്തം മണ്ണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അതേ ഇനത്തിൽ വെങ്കല മെഡൽ മാത്രമാണ് ചൈനയ്ക്ക് നേടാൻ കഴിഞ്ഞത്. റിപ്പബ്ലിക്ക് ഓഫ് കൊറിയയ്ക്ക് ആണ് വെള്ളി മെഡൽ ലഭിച്ചിരിക്കുന്നത്. 1890.1 പോയിന്റാണ് കൊറിയൻ താരങ്ങൾ നേടിയത്.
ചൈനയിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. ഇന്നലെ 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി മെഡൽ നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.