ഇരുന്ന് യാത്ര ചെയ്തിരുന്നവര്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ട് കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരതില്‍ പരിഹരിച്ചു

കാസര്‍കോട്: റെയില്‍വേ യാത്രക്കാരുടെ പ്രതീക്ഷകള്‍ പൂവണിയിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആവേശ തുടക്കം.
റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും നേതാക്കളും ജനപ്രതിനിധികളും പാസഞ്ചേഴ്സ് അസോസിയേഷനും അടക്കമുള്ള വരും പുഷ്പ വൃഷ്ടി നടത്തിയാണ് രണ്ടാം വന്ദേ ഭാരതിനെ തിരുവനന്തപുരത്തേക്ക് യാത്രയാക്കിയത്. റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ വലിയ സ്ക്രീനോടുകൂടിയ പന്തലില്‍ ഉച്ചക്ക് 11.30 ഓടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചിരുന്നു. കേന്ദ്രമന്ത്രിയെ വി. മുരളീധരനും, രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഡി ആര്. എം അരുണ്‍ കുമാര്‍ ചതുര്‍വേദിയും പ്രസംഗിച്ചു കഴിഞ്ഞ ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ ആരംഭിച്ചു. ഒമ്ബതു വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത് കൂറ്റൻ സ്ക്രീനിലും ട്രെയിനിലെ ഓരോ കോച്ചിലുമുള്ള സ്ക്രീനിലും ദൃശ്യമായി. എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയ ശേഷം വാതിലുകള്‍ അടയുകയും കൃത്യം 1.05 ന് ട്രെയിൻ കാസര്‍കോട് നിന്നും പുറപ്പെടുകയും
ചെയ്തു.
സി വണ്‍, സി ടു കോച്ചുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്കും സി. സിക്സില് മാധ്യമ പ്രവര്‍ത്തകര്‍ക്കും സി 4 ല്‍ വിദ്യാര്‍ത്ഥികള്‍ക്കും ആണ് കന്നി യാത്ര നടത്താൻ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇ -1 കോച്ച് വി വി ഐ പികള്‍ക്കും സി 5 വി ഐ പികള്‍ക്കും ആണ് റിസര്‍വ് ചെയ്തിരുന്നത്. റെയില്‍വേ ജീവനക്കാര്‍ക്ക് സി 7 കോച്ചും മാറ്റിവച്ചിരുന്നു. ജനപ്രതിനിധികള്‍ക്ക് സി ത്രീയും അനുവദിച്ചു. കന്നി യാത്ര സൗജന്യ പാസ് നല്‍കിയാണ് നിയന്ത്രിച്ചിരുന്നത്.
എല്ലാവര്ക്കും ബിരിയാണിയും ചപ്പാത്തിയും
കന്നി യാത്ര നടത്തിയ മുഴുവൻ ആളുകള്‍ക്കും വെജിറ്റബിള്‍ ബിരിയാണിയും ചപ്പാത്തിയും നല്‍കിയാണ് റെയില്‍വേ ആദിത്യ മര്യാദ പ്രകടിപ്പിച്ചത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു കാഞ്ഞങ്ങാട് എത്തുന്നതിനു മുമ്ബ് തന്നെ എട്ടു കോച്ചുകളിലും ചപ്പാത്തിയും ബിരിയാണിയും
വിതരണം നടന്നിരുന്നു. പ്രത്യേകം പേക്ക് ചെയ്ത ബിരിയാണിയും കുടിവെള്ളവും ഓരോ സീറ്റിലും ജീവനക്കാര്‍ എത്തിച്ചു നല്‍കുകയായിരുന്നു.
സൗകര്യങ്ങള്‍ കൂടുതല്‍
ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ പോരായ്മകള്‍ തീര്‍ത്തു കൊണ്ടുള്ളതാണ് ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേ ഭാരത്. കടും നീല നിറത്തിലുള്ള കുഷ്യൻ ആണ് സീറ്റുകളില്‍.ചാരി കിടന്നാല്‍ തല പുറത്തേക്ക് തെന്നി പോകാതിരിക്കാൻ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സീറ്റിന് അടിയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ചാര്‍ജര്‍ പോയിന്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ബയോ ടോയ്ലറ്റിലും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കന്നി യാത്രയില്‍ കേന്ദ്രമന്ത്രിയും
രണ്ടാം വന്ദേ ഭാരതത്തിന്റെ കന്നി യാത്രക്കാരനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കാസര്‍കോട് നിന്ന് കയറി. വിവിഐപി കോച്ചില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, പ്രകാശ് ബാബു എന്നിവരും സഹയാത്രികരായി ഒപ്പമുണ്ടായി. നിരവധി പേര് ആദ്യ യാത്ര നടത്താനുള്ള ആവേശത്തില്‍ കാസര്‍കോട് നിന്ന് കയറി കണ്ണൂര്‍ വരെയും കോഴിക്കോട് വരെയും പോയി തിരിച്ചുവന്നു.

