സംസ്ഥാന യൂത്ത് ഫുട്ബാള്‍: മനംകവര്‍ന്ന് കാസര്‍കോട് ജില്ലയുടെ താരങ്ങള്‍

തൃക്കരിപ്പൂര്‍: ഫുട്ബാളില്‍ ജില്ലയുടെ യശസ്സുയര്‍ത്തി പ്രതിഭയുടെ മിന്നലാട്ടം. ജില്ല ഫുട്ബാള്‍ അസോസിയേഷൻ രാജീവ് ഗാന്ധി സിന്തറ്റിക് ടര്‍ഫില്‍ സംഘടിപ്പിച്ച രണ്ട് സംസ്ഥാന ചാമ്ബ്യൻഷിപ്പുകളുടെ മികവ് യുവതാരങ്ങള്‍ അവരുടേത് കൂടിയാക്കി.
സംസ്ഥാന യൂത്ത് ഫുട്ബാളില്‍ കൊല്ലത്തെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കാസര്‍കോട് സെമിയില്‍ കടന്നത്.
അബ്ദുല്‍ കരീമും അഹമദ് അൻഫാസും ഗൗതമും ആണ് കൊല്ലത്തിെന്റ ഗോള്‍വല നിറച്ചത്. മികച്ച കളിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് ഗൗതമാണ്. എറണാകുളത്തെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ടീം ഗെയിം ആണ് സെമിയിലും ജില്ലക്ക് തുണയായത്. കൂട്ടായ്മയുടെ വിജയഗോള്‍ പിറന്നത് അഹമദ് അൻഫാസിെന്റ ബൂട്ടില്‍നിന്ന്.
മികച്ച ഡ്രിബ്ലിങ്, പന്ത് കൈമാറ്റം, ടൈമിങ് എന്നിവയില്‍ ജില്ലയുടെ കുട്ടികള്‍ കൈയടി നേടി. ഈ ടീമില്‍നിന്ന് ചുരുങ്ങിയത് അരഡസൻ പേരെങ്കിലും അടുത്ത സ്റ്റേറ്റ് ക്യാമ്ബില്‍ ഉണ്ടാകുമെന്നാണ് ഫുട്ബാള്‍ നിരീക്ഷകരുടെ വിലയരുത്തല്‍. ഫൈനലില്‍ അഹമദ് അൻഫാസും ഗൗതമുമാണ് ഗോളുകള്‍ നേടിയത്. ആരോമല്‍, പാര്‍ഥിവ് മികച്ച പിന്തുണയേകി.
സീസണില്‍ എട്ട് ഇവന്റുകളാണ് നടന്നത്. ഇവയില്‍ ഒരു ചാമ്ബ്യൻഷിപ്പും നാല് മൂന്നാംസ്ഥാനവുമാണ് ജില്ലയുടെ നേട്ടം. ജൂനിയര്‍ ഗേള്‍സ് ചാമ്ബ്യൻഷിപ്പില്‍ ദൗര്‍ഭാഗ്യം കൊണ്ടാണ് ജില്ല ലൂസേഴ്സ് ഫൈനലില്‍ എത്തിയത്.
വിവിധ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ ജില്ലയുടെ താരങ്ങള്‍ സ്റ്റേറ്റ് ടീമിന്റെ ഭാഗമായി. ജൂനിയര്‍ ബോയ്സില്‍ ക്യാപ്റ്റൻ ഉള്‍പ്പടെ മൂന്നുപേര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. യൂത്ത് ഫുട്ബാള്‍ സമാപന ചടങ്ങില്‍ കണ്ണുര്‍ റൂറല്‍ എ.എസ്.പി ടി.പി. രഞ്ജിത്ത് സമ്മാനദാനം നടത്തി. ഡി.എഫ്.എ പ്രസിസന്റ് വീരമണി ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, കെ.എഫ്.എ എക്സിക്യുട്ടീവ് മെംബര്‍ എ.കെ. ഷെരിഫ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം രഘുനാഥ്, ഡി.എഫ്.എ ട്രഷറര്‍ അഷ്റഫ് ഉപ്പള, എംപയര്‍ ഗ്രൂപ് ചെയര്‍മാൻ കെ.പി.സി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഡി.എഫ്.എ സെക്രട്ടറി
ടി.കെ. മുഹമ്മദ് റഫീഖ് സ്വാഗതവും ജോ.സെക്രട്ടറി സി.വി. ഷാജി നന്ദിയും പറഞ്ഞു.

