KSDLIVENEWS

Real news for everyone

ഇസ്രായേല്‍ ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം: അറബ് ലീഗ്

SHARE THIS ON

റിയാദ്: ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അന്താരാഷ്ട്ര ഇടപെടലിനും കെയ്റോയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ഇതിനിടെ, അപ്രതീക്ഷിത നീക്കത്തില്‍ ഗസ്സ വിഷയത്തില്‍ സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്‍റും ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിന് യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതായി ഇരുവരും പറഞ്ഞു.

ഫലസ്തീന്റെ ആവശ്യപ്രകാരം വിളിച്ചുചേര്‍ത്തതായിരുന്നു അറബ് ലീഗ് അടിയന്തര യോഗം. സൗദിയും ഖത്തറും യു.എ.ഇയും ഉള്‍പ്പെടെ 22 രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ് ലീഗ്. ഈ സമ്മേളനത്തിലാണ് ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കിയത്. ഇസ്രായേല്‍ ബോംബാക്രമണം അവസാനിപ്പിക്കാനും ഗസ്സയിലേക്ക് സഹായമെത്തിക്കാനും അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്താൻ യോഗം തീരുമാനിച്ചു. ഭക്ഷണവും വെള്ളവും മരുന്നുമടക്കം ഗസ്സയിലേക്കെത്തിക്കാൻ ശ്രമം തുടരും. ഇരുകൂട്ടരെയും സമാധാന ചര്‍ച്ചയിലേക്ക് തിരികെകൊണ്ടുവരാനും വിഷയം ഗൗരവപൂര്‍വും പിന്തുടരാനും യോഗം തീരുമാനിച്ചു.

ആക്രമണം തുടരുന്നതിനിടെ ആദ്യമായി ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരനും ചര്‍ച്ച നടത്തിയത് ശ്രദ്ധേയ നീക്കമായി. ചൈനീസ് മധ്യസ്ഥതയില്‍ ഇറാൻ-സൗദി ബന്ധം പുനഃസ്ഥാപിച്ചശേഷം ആദ്യമാണ് ഇരുരാഷ്ട്ര നേതാക്കളും സംസാരിക്കുന്നത്. അരമണിക്കൂറിലേറെ ഇരുവരും വിഷയം ചര്‍ച്ച ചെയ്തു. ഇതിനുതൊട്ടുമുമ്ബ് തുര്‍ക്കി പ്രസിഡന്‍റുമായും കിരീടാവകാശി ചര്‍ച്ച നടത്തി.

ഫലസ്തീനൊപ്പമാണെന്നും അവകാശങ്ങള്‍ നേടുംവരെ അവര്‍ക്കൊപ്പം തുടരുമെന്നും സൗദി കിരീടാവകാശി രണ്ടു കൂട്ടരോടും ആവര്‍ത്തിച്ചു. പ്രശ്നപരിഹാരത്തിന് ഏകോപനം തുടരുമെന്നും സൗദി അറിയിച്ചു. കരമാര്‍ഗം ഗസ്സയിലേക്ക് കയറാൻ അവസരം കാത്തിരിക്കുകയാണ് ഇസ്രായേല്‍. ഇതിനിടെ കൂടുതല്‍ ഏകോപനത്തോടെ സമ്മര്‍ദശ്രമം അറബ്-ഇസ്‍ലാമിക രാജ്യങ്ങള്‍ക്കിടയില്‍ തെളിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!