സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണ്ണം: നട്ടം തിരിഞ്ഞു ജനം; കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി

കാസർകോട്∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ നടത്തിയ. സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം. സ്വകാര്യ ബസുകൾ ഓടാത്തത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഗ്രാമ പ്രദേശങ്ങളിലെ യാത്രക്കാരെ ഏറെ വലച്ചു. ദേശീയ–സംസ്ഥാനപാതകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി.
കർണാടക ട്രാൻസ്പോർട്ട് ബസുകളും സർവീസ് നടത്തി. സ്വകാര്യ ബസുകളില്ലാത്തതിനാൽ യാത്രക്കാർ ഏറെയും സ്വകാര്യ വാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ടാക്സികളെയുമാണ് ആശ്രയിച്ചത്. കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ ബസുകൾ നിലവിലുള്ള സ്റ്റോപ്പിനു പുറമേ മറ്റു സ്റ്റോപ്പുകളിലും നിർത്തിയത് യാത്രക്കാർക്കു ആശ്വാസകരമായി. മുള്ളേരിയ, പെർല, ബന്തടുക്ക, മധുർ, സീതാംഗോളി, കുമ്പള, പൈവളികെ റൂട്ടുകളിലാണ് യാത്ര ദുരിതം ഏറെയുണ്ടായത്.
കെഎസ്ആർടിസി ബസ് സർവീസുകൾ കുറവായ റൂട്ടുകളിലും സ്വകാര്യ ബസുകൾ മാത്രം സർവീസുള്ള റൂട്ടുകളിലും യാത്രാദുരിതം രൂക്ഷമായിരുന്നു. വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുക, ബസുകളിൽ ക്യാമറ, സീറ്റ് ബെൽറ്റ് എന്നിവ ഒഴിവാക്കുക, ദൂരപരിധി നോക്കാതെ നിലവിലുള്ള ബസുകളുടെയും പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക് നടത്തിയത്.

