ഓഫിസില്‍ കറുത്ത ജനാല ഗ്ലാസുകള്‍; ഹരിയാനയിൽ പ്രിന്‍സിപ്പല്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് 60 വിദ്യാര്‍ഥിനികൾ

ചണ്ഡിഗഡ്∙ ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. ജിന്ത് ജില്ലയിലെ ഗേള്‍സ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിസിപ്പലിനെതിരെ അറുപതോളം വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. വിവിധ ക്ലാസുകളില്‍നിന്നുള്ള 15 പെണ്‍കുട്ടികളാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയിരുന്നത്. പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനത്തില്‍ മനംനൊന്ത് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന ആരോപണം സംസ്ഥാന വനിതാ കമ്മിഷന് അന്വേഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഓഫിസ് മുറിയില്‍ കറുത്ത ജനാല ഗ്ലാസുകള്‍ സ്ഥാപിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ തങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ ഓരോ കാര്യം പറഞ്ഞ് ഓഫിസ് മുറിയിലേക്കു വിളിപ്പിച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്. തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പർശിച്ചുവെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കുട്ടികളെ മുറിയിലേക്ക് അയച്ചിരുന്ന ഒരു അധ്യാപികയ്ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു

