പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ സുരേഷ് ഗോപി; തടിച്ചുകൂടി ബിജെപി പ്രവർത്തകർ, കനത്ത സുരക്ഷ | വീഡിയോ

കോഴിക്കോട് : മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടൻ സുരേഷ് ഗോപി ബുധനാഴ്ച നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി ബി.ജെ.പി പ്രവർത്തകർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കളുമൊത്ത് റാലിയായിട്ടാണ് അദ്ദേഹം സ്റ്റേഷനിലെത്തുന്നത്. ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് റാലി ആരംഭിക്കും. ‘കോഴിക്കോട് എസ്.ജിയ്ക്കൊപ്പം’ എന്ന പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. Pause രാവിലെ 10.30-ന് സ്റ്റേഷനിൽ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നൽകിയ നിർദേശം. തുടർന്ന്, സ്റ്റേഷൻ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിച്ചതാണ് പരാതിക്കാധാരം.

