KSDLIVENEWS

Real news for everyone

കേന്ദ്രനിയമത്തെ ചോദ്യം ചെയ്യാമോ: ടൂറിസ്റ്റ് ബസുകളെ തടയാൻ വിസമ്മതിച്ച് ഹൈക്കോടതി

SHARE THIS ON

കൊച്ചി ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ ദേശസാത്കൃത റൂട്ടുകളിൽ യാത്രക്കാരെ ഇടയ്ക്കു സ്റ്റോപ്പുകളിൽ കയറ്റിയും ഇറക്കിയും സർവീസ് നടത്തുന്നതു തടയണമെന്ന കെഎസ്ആർടിസിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) ചട്ടം 2023 ലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന ഹർജിയാണു ജസ്റ്റിസ് ദിനേശ്കുമാർ സിങ് പരിഗണിച്ചത്. കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിനായി ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് നടത്തുന്നതു തടയാൻ മോട്ടർ വാഹന വകുപ്പ് നിരന്തരം ശ്രമിക്കുന്നതിനിടെയാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്.

സർക്കാർ നിശ്ചയിക്കുന്ന നിരക്കോ അംഗീകൃത സമയക്രമമോ ഷെഡ്യൂളോ ഇല്ലാതെ ടൂറിസ്റ്റ് വാഹനങ്ങൾ സർവീസ് നടത്തുന്നത് മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. യാത്രക്കാർ ബുക്ക് ചെയ്യുകയും അവരുടെ പട്ടിക ഡ്രൈവറുടെ കൈവശമുണ്ടാകുകയും ചെയ്താൽ എങ്ങനെയാണ് നിയമലംഘനമുണ്ടാകുകയെന്നു കോടതി വാക്കാൽ ചോദിച്ചു. കേന്ദ്ര ചട്ടത്തെ കെഎസ്ആർടിസിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും ആരാഞ്ഞു.  

പത്തനാപുരം∙ റോബിൻ ബസിന്റെ ഉടമ ബഹളം ഉണ്ടാക്കാതെ ഹൈക്കോടതിയെ സമീപിക്കുകയാണു വേണ്ടതെന്ന് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. വെറുതേ ബഹളം വച്ചിട്ട് എന്തു കാര്യം. ഹൈക്കോടതി ഓടാൻ അനുവദിച്ചാൽ ഓടാമല്ലോ – ഗണേഷ്കുമാർ പറഞ്ഞു.
ഉടമ  ഗിരീഷല്ല, കിഷോർ
കോട്ടയം / കോഴിക്കോട് / കോയമ്പത്തൂർ ∙ ‘റോബിൻ’ ബസിന്റെ യഥാർഥ ഉടമ കോഴിക്കോട് സ്വദേശിയും കെ.പി.ട്രാവൽസ് ഉടമയുമായ കെ.കിഷോർ. 2 വർഷം മുൻപാണു ബസ് വാങ്ങിയതെന്നും 5 മാസമായി ഇതിന്റെ നടത്തിപ്പു ചുമതല ബേബി ഗിരീഷിനു നൽകിയിരിക്കുകയാണെന്നും കിഷോർ പറഞ്ഞു. തമിഴ്നാട്ടിൽ 70,000 രൂപ അടച്ചതു താൻ തന്നെയാണെന്നും ബസിന്റെ ആർസി ഉടമസ്ഥതയും പെർമിറ്റും തന്റെ പേരിലാണെന്നും കിഷോർ പറഞ്ഞു. ഇക്കാര്യങ്ങൾ ശരിയാണെന്നും വാഹനം വിൽക്കാൻ വരെ അധികാരമുള്ള ‘പവർ ഓഫ് അറ്റോർണി’യാണു താനെന്നും ബേബി ഗിരീഷ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!