KSDLIVENEWS

Real news for everyone

2000 കോടി എടുക്കാൻ കേന്ദ്രാനുമതി; ഡിസംബറിനുശേഷം എടുക്കേണ്ട കടം കേരളം മുൻകൂറായി എടുക്കുന്നു

SHARE THIS ON

തിരുവനന്തപുരം: ഡിസംബറിനുശേഷം എടുക്കേണ്ട കടം കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം കേരളം മുൻകൂറായി എടുക്കുന്നു. 1500 കോടിയുടെ കടപ്പത്രങ്ങളുടെ ലേലം 28-ന് നടക്കും. ഡിസംബർവരെ കേരളത്തിന് 21,800 കോടി രൂപ എടുക്കാനാണ് കേന്ദ്രം അനുവാദംനൽകിയത്. കിഫ്ബിക്കും സാമൂഹികസുരക്ഷാ പെൻഷനും എടുത്ത വായ്പ വെട്ടിക്കുറച്ചിട്ടാണിത്. ഇതിൽ ഇനി 52 കോടിയേ ശേഷിക്കുന്നുള്ളൂ. ദൈനംദിന പ്രവർത്തനങ്ങൾപോലും നടക്കാത്തവിധം സാമ്പത്തികപ്രതിസന്ധിയായതോടെയാണ് വായ്പ മുൻകൂറായി എടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്. 2000 കോടി എടുക്കാനാണ് താത്കാലിക അനുമതി തേടിയത്. ഇത് കേന്ദ്രസർക്കാർ അനുവദിച്ചു. ഇതിൽ 1500 കോടിയാണ് 28-ന് എടുക്കുന്നത്. ഡിസംബറിനുശേഷം മാർച്ചുവരെ 3700 കോടിരൂപയുടെ വായ്പയാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 1500 കോടി എടുത്താൽ സാമ്പത്തികവർഷാവസാനം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്കുവീഴും. എന്നാൽ, വൈദ്യുതിമേഖലയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പേരിൽ 5073 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ട്. ഇതിൽ 4500 കോടി രൂപ കേന്ദ്രം അനുവദിക്കുമെന്നാണ് കേരളം കരുതുന്നത്. ഇക്കാര്യത്തിൽ കേന്ദ്രനിലപാട് അനുകൂലമാക്കാനുള്ള ചർച്ചകൾ നടക്കുന്നു. മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നത്. ഇത്തവണ ഒരു ശതമാനം അധികം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കിഫ്ബിവഴി േദശീയപാതയ്ക്ക് സ്ഥലമെടുക്കാൻ നൽകിയ 5500 കോടി വായ്പപ്പരിധിയിൽനിന്ന് വെട്ടിക്കുറച്ചത് തിരിച്ച് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടുകാര്യങ്ങളിലും കേന്ദ്രം ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!