കൈവീശി അഭിവാദ്യം; ഹമാസ് പോരാളികളോട് പുഞ്ചിരിയോടെ യാത്രപറഞ്ഞ് മോചിതരായ ബന്ദികള്‍

ഗസ്സ സിറ്റി: രണ്ടാംഘട്ട ബന്ദിമോചനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്. റെഡ്‌ക്രോസിന് ബന്ദികളെ കൈമാറുന്ന ദൃശ്യങ്ങളാണ് ഖസ്സാം ബ്രിഗേഡ് ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികളും പ്രായമായവരും സംഘത്തിലുണ്ട്. ചിരിച്ചുകൊണ്ടാണ് ഇവര്‍ ഖസ്സാം സൈനികര്‍ക്കൊപ്പം അതിര്‍ത്തിയിലേക്കു പോകുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ശേഷം ഖസ്സാം അംഗങ്ങളെ എല്ലാവരും കൈവീശി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുഞ്ചിരിയോടെ യാത്രപറഞ്ഞാണു പലരും റെഡ്‌ക്രോസ് വാഹനത്തില്‍ നാട്ടിലേക്കു തിരിച്ചത്. ബന്ദിമോചന കരാറിന്റെ രണ്ടാംഘട്ടമായി 17 പേരെയാണ് ഹമാസ് ഇന്ന് ഇസ്രായേലിനു കൈമാറിയത്. ഇതില്‍ 13 പേര്‍ ഇസ്രായേലികളും നാലുപേര്‍ തായ്‌ലൻഡ് പൗരന്മാന്മാരുമാണ്. കെറെം ഷാലോം വഴിയാണ് ഇവര്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്കു കടന്നത്. സൈനിക വാഹനവ്യൂഹത്തിന്റെ അകമ്ബടിയോടെ ഇവിടെനിന്ന് കൊണ്ടുപോയ ശേഷം സൊറോക, ഷെബ, അസ്സാഫ് ഹറോഫെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ. ഇന്നും കൂടുതല്‍ പേരെ ഹമാസ് മോചിപ്പിക്കുമെന്നാണു വിവരം. പുതുതായി മോചിപ്പിക്കാനിരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വെള്ളിയാഴ്ച മുതലാണ് ഹമാസ് ഇസ്രായേലില്‍നിന്നു ബന്ദികളാക്കിയവരെ മോചിപ്പിച്ചുതുടങ്ങിയത്. പകരമായി നിരവധി ഫലസ്തീനികളെയും ഇസ്രായേല്‍ മോചിപ്പിച്ചു. ഒക്ടോബര്‍ ഏഴിനു ശേഷം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000ത്തോടടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 14,854 ആണ് ഗസ്സയിലെ മരണസംഖ്യ. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 പേരും കൊല്ലപ്പെട്ടു. Summary: Hamas releases footage of Israeli captives being handed over to Red Cross

