ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട; സഞ്ചാരികളെ മാടിവിളിച്ച് ശ്രീലങ്ക

വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരര്‍ക്ക് ശ്രീലങ്ക വിസ സൗജന്യമാക്കുന്നു.
അടുത്തവര്‍ഷം മാര്‍ച്ച് 31 മുതല്‍ 30 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കും.
ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇൻഡൊനീഷ്യ, തായ്ലാൻഡ് എന്നിവയാണ് മറ്റുരാജ്യങ്ങള്‍. ഒക്ടോബറിലാണ് ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തത്. ഇന്ത്യയില്‍നിന്നാണ് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ ശ്രീലങ്കയിലെത്തുന്നത്. 2019-ലെ ഈസ്റ്റര്‍ദിന ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ശ്രീലങ്കയിലെ വിനോദസഞ്ചാരമേഖല മാന്ദ്യത്തിലായത്.
നേരത്തെയുണ്ടായിരുന്ന വിസ ഓണ്‍ അറൈവല്‍/ ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷൻ(ഇ.ടി.എ) സംവിധാനം തത്ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഈ സംവിധാനമനുസരിച്ച്, 30 ദിവസം വരെ ലങ്കയില്‍ തങ്ങുന്നതിനു 2,080 രൂപയോളമാണ് ഇന്ത്യൻ സഞ്ചാരികള്‍ ഫീസായി നല്‍കേണ്ടിയിരുന്നത്.
കേരളം വിട്ട് മറ്റൊരു കേരളം… എന്തിനു പോകണം?
യാത്ര ചെയ്യാൻ ഭൂപടം നോക്കി സ്ഥലം അന്വേഷിക്കുന്ന ഏതൊരു മലയാളിക്കും സ്വാഭാവികമായി ഉണ്ടാകാവുന്ന സംശയമാണിത്. എന്നാല്‍, തെങ്ങിനും കടലിനും മുണ്ടുടുത്ത ജനതയ്ക്കുമപ്പുറം ലങ്ക ഒളിപ്പിച്ചുവച്ചിരിക്കുന്ന സാംസ്കാരികപൈതൃകം വളരെ വലുതാണ്. അശോകവനത്തില്‍ ധ്യാനിച്ചിരുന്ന സീതയെ കാവ്യങ്ങളിലൂടെയും പുരാണങ്ങളിലൂടെയും പരിചയപ്പെട്ടവര്‍ക്ക് ലങ്ക യാത്രാനുഭവങ്ങളുടെ അക്ഷയഖനിയാണ്. രാവണൻ സീതയെ പാര്‍പ്പിച്ചതെന്ന് കരുതുന്ന സ്ഥലങ്ങളും ഹിന്ദു ക്ഷേത്രങ്ങളും ലങ്കൻ ടൂറിസം സര്‍ക്കീട്ടിലെ പ്രധാന ഇടത്താവളങ്ങളാണ്. ജാഫ്നയിലെ നല്ലൂര്‍ നന്ദസ്വാമികോവിലും ട്രിങ്കോമാലിയിലെ കോനേശ്വരം ക്ഷേത്രവും ഇതില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.
മഹാജ്ഞാനത്തിന്റെ ഉള്‍ക്കാഴ്ച നേടിയ ശ്രീബുദ്ധന്റെ പാരമ്ബര്യം ശിരസ്സാവഹിച്ചവരാണ്
ലങ്കൻ ജനത. ബുദ്ധമതവുമായ ബന്ധപ്പെട്ട പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഈ ദ്വീപില്‍ ഒളിഞ്ഞുകിടക്കുന്നു. അനുരാധാപുരയില്‍ പ്രൗഢിയോടെ നില്‍ക്കുന്ന മഹാബോധിവൃക്ഷം ഇന്ത്യ – ലങ്ക സാംസ്കാരിക കൈമാറ്റത്തിന്റെ ഉത്തമപ്രതീകമാണ്. ബോധ്ഗയയിലെ ബോധിവൃക്ഷത്തിന്റെ ശിഖരം ലങ്കയിലെത്തിച്ച് മഹോബോധിവൃക്ഷമാക്കി മാറ്റിയത് അശോക മഹാരാജാവിന്റെ മകള്‍ സംഗമിത്തയാണ്. വേരുകള്‍ പടര്‍ത്തി കടലുകള്‍ താണ്ടുന്ന പൈതൃകത്തിന്റെ കഥകള്‍ ഇനിയുമേറെയുണ്ട് ലങ്കയില്‍… അവയെല്ലാം ആസ്വദിക്കാൻ തുറന്ന മനസ്സു മാത്രംമതി.
ഊട്ടിയില്‍നിന്നും മൂന്നാറില്‍നിന്നും മേഘങ്ങളെ തഴുകി മുന്നേറുന്ന കാപ്പിത്തോട്ടങ്ങള്‍ ഇടയ്ക്ക് എപ്പോഴോ അപ്രത്യക്ഷമാകുന്നുണ്ട്. എന്നാല്‍ അദൃശ്യമായ ഒരു രേഖാചിത്രമെന്നവണ്ണം അവയുടെ തുടര്‍ച്ച ലങ്കൻ ഗ്രാമങ്ങളില്‍ കാണാം. കാപ്പിക്കുരു മണക്കുന്ന, കൊളുന്തുചാക്കുകള്‍ നിറഞ്ഞ കാൻഡിയിലെയും
ധിംബുള്ളയിലെയും തോട്ടങ്ങള്‍ കണ്ട്, കടലിലെ ആഴങ്ങള്‍ ആസ്വദിച്ചുള്ള യാത്ര നിങ്ങളെ കാത്തിരിക്കുകയാണ്.
വിസാരഹിത യാത്ര അനുവദിച്ചതിനു പിന്നാലെ യാത്രക്കാര്‍ ലങ്കയിലേക്കു കൂട്ടമായി ഒഴുകുകയാണ്. രാഷ്ട്രീയ അസ്ഥിരതയും സാമ്ബത്തികപ്രതിസന്ധിയും ടൂറിസത്തിലൂടെ മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിനായിയാണ് ഇരുകൈകളും നീട്ടി ലങ്ക സഞ്ചാരികളെ പുല്‍കുന്നത്.

