ലോറിയിലെ കടലാസ്കെട്ടിനിടയിൽ 460 കിലോ കഞ്ചാവ്; പൊലീസ് ചരിത്രത്തിലെ വലിയ കഞ്ചാവുവേട്ട

കൊടകര ∙ ചരക്കു ലോറിയിൽ കടലാസുകെട്ടിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 460 കിലോ കഞ്ചാവുമായി 3 പേർ പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് ലുലു (32), വടക്കാഞ്ചേരി പെരിങ്ങണ്ടൂർ കുരുവിൽ ഷാഹിൻ (33), പൊന്നാനി ചെറുകുളത്തിൽ സലീം (37) എന്നിവരെയാണു ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷും സംഘവും പിടികൂടിയത്. ഇവരിൽ നിന്നു കണ്ടെടുത്ത കഞ്ചാവിന് 5 കോടിയോളം രൂപയുടെ വിപണി മൂല്യമുണ്ട്. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്.
റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ കൊടകര പേരാമ്പ്രയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണു ലോറി പിടിയിലായത്. ആന്ധ്രപ്രദേശിലെ അനക്കപ്പള്ളി എന്ന സ്ഥലത്തു നിന്നു കിലോയ്ക്ക് 5000 രൂപയ്ക്കാണു കഞ്ചാവു സംഭരിച്ചതെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. ‘ഗ്രീൻ കഞ്ചാവ്’ എന്ന പേരിൽ കുപ്രസിദ്ധമായ കഞ്ചാവാണിത്. ഗ്രാമിന് 500 രൂപയ്ക്കാണ് ഇവ കേരളത്തിൽ വിൽക്കുന്നത്.

