കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്സില്‍ തീപ്പിടിത്തം; കാറുകൾ കത്തിനശിച്ചു, മണിക്കൂറുകൾക്കു ശേഷം അണച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടര്‍ന്നത്. 20 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. തീപ്പിടിത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി മേയർ ബീന ഫിലിപ് പറഞ്ഞു. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ടാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. കടയുടെ ഉള്ളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. അഗ്നിരക്ഷാസേനാ അംഗങ്ങള്‍ക്ക് കടയുടെ ഉള്ളിലേക്ക് കയറുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുറത്തുനിന്ന് വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. പിന്നീട് കടയുടെ പുറംഭാഗത്തുകൂടി മുകളിലേയ്ക്കു കയറി വെള്ളം പമ്പുചെയ്തു. ഷോർട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

