ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഐക്യരാഷ്ട്രസഭയ്ക്കൊപ്പം: പിന്തുണ ആവർത്തിച്ച് സൗദി അറേബ്യ

റിയാദ്: അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയായ ഭീകരവാദത്തെ തുരത്താനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ പൂർണ പിന്തുണ. യു.എൻ80 സംരംഭത്തിന് കീഴിൽ നടന്ന അംബാസഡർ തല യോഗത്തിലാണ് സൗദിയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ നിലപാട് വ്യക്തമാക്കിയത്. 2011ൽ യു.എൻ കൗണ്ടർ ടെററിസം സെന്റർ സ്ഥാപിതമായത് മുതൽ സ്ഥാപക ദാതാവായും അഡ്വൈസറി ബോർഡ് ചെയർമാനായും രാജ്യം നൽകി വരുന്ന പിന്തുണ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദ ഗ്രൂപ്പുകൾ റിക്രൂട്ട്‌മെന്റിനും പണം സമ്പാദിക്കുന്നതിനും എ.ഐ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം പുതിയ ഭീഷണികളെ നേരിടാൻ കൂടുതൽ ജാഗ്രത ആവശ്യമാണ്. ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച മേഖല ആഫ്രിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ താൽപര്യങ്ങൾ കണക്കിലെടുത്ത് ഏകോപിതമായ പ്രതികരണം ഭീകരവാദത്തിനെതിരെ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

