മലബാറില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രക്കപ്പല്‍ പരിഗണനയില്‍ -മന്ത്രി ദേവര്‍കോവില്‍

തിരവനന്തപുരം: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍നിന്ന് വിമാനക്കമ്ബനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് ഈടാക്കുന്നത്. തുച്ഛ സമ്ബാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്കുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വിസ് ആരംഭിക്കാനാണ് ആലോചന. യാത്ര ഷെഡ്യൂളും നിരക്കും തീരുമാനിച്ചശേഷം യാത്രക്കാരെ കണ്ടെത്താൻ നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

