KSDLIVENEWS

Real news for everyone

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

SHARE THIS ON

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ എസ്.ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലയാള മാധ്യമരംഗത്തെ അതികായനായ എസ്. ജയചന്ദ്രന്‍ നായര്‍ രചിച്ച ‘റോസാദലങ്ങള്‍’ എന്ന പുസ്തകം ലോകസാഹിത്യത്തിലെ ക്ലാസിക്കുകളായ കൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. നിരൂപകനെന്ന നിലയിലും അതുല്യസംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു.

ഷാജി എന്‍. കരുണിന്റെ വിഖ്യാത ചലച്ചിത്രങ്ങളായ പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥാരചനയിലും അദ്ദേഹം പങ്കാളിയായി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ പിറവി എന്ന ചിത്രത്തിന്റെ കഥയ്ക്ക് പുറമെ നിര്‍മിച്ചതും അദ്ദേഹമായിരുന്നു. 1957-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കെ. ബാലകൃഷ്ണന്റെ കൗമുദിയിലാണ്‌ ജയചന്ദ്രന്‍ നായര്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. സമകാലിക മലയാളം വാരിക ആരംഭിച്ചത് മുതല്‍ നീണ്ട 15 വര്‍ഷക്കാലം അതിന്റെ എഡിറ്ററായിരുന്നു.

പുഴകളും കടലും, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, വെയില്‍ത്തുണ്ടുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എം.വി പൈലി ജേണലിസം അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ പ്രദക്ഷിണവഴികള്‍’ക്ക് 2012-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!