പി.ടി പിരീഡിൽ കളിക്കാൻ വന്നില്ലെന്ന് പറഞ്ഞ് എട്ടാം ക്ലാസുകാരന് ക്രൂരമർദനം: പയ്യന്നൂരിൽ അധ്യാപകനെതിരെ കേസ്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു. തായിനേരി എസ്എബിടിഎം സ്കൂളിലെ അധ്യാപകൻ രഘുവിനെതിരെയാണ് കേസ്. പി.ടി പിരീഡിൽ ഗ്രൗണ്ടിൽ കളിക്കാൻ വരാത്തതിന് മർദിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുതുകിലും കാലിനും മർദിച്ചതിനൊപ്പം കഴുത്തിന് പിടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് രക്ഷിതാക്കൾ നൽകിയ പരാതിയിലുളളത്.
ജൂൺ 22ന് രാവിലെ 11 മണിയോടെയാണ് സംഭവം. സഹപാഠികളുടെ മുന്നിൽ വെച്ച് അധ്യാപകൻ കുട്ടിയെ വടികൊണ്ട് മർദിച്ചെന്നും മുതുകലിലും കാലിലും പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. അന്ന് കുട്ടിക്ക് പനിയായതിനാലാണ് പി.ടി പിരീഡിൽ ഗ്രൗണ്ടിലേക്ക് പോകാതിരുന്നത്. എന്നാൽ, അധ്യാപകൻ മുൻവൈരാഗ്യമുള്ളതുപോലെയാണ് കുട്ടിയോട് പെരുമാറിയതെന്നും അമ്മ ആരോപിച്ചു.
പിന്നാലെയാണ് അധ്യാപകൻ രഘുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ, സ്കൂൾ അധികൃതർ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും കുടുംബം കൂട്ടിച്ചേർത്തു.

