തലപ്പാടിയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ച് വിടുന്നു, വാളയാറിൽ ഇന്ന് ആർടിപിസിആർ നിർബന്ധമില്ല
ബംഗ്ലൂരു/ പാലക്കാട്: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും പരിശോധന ശക്തമാക്കി. അതിർത്തിയായ തലപ്പാടിയിൽ വാക്സീൻ രണ്ട് ഡോസും എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നായിരുന്നു ഇന്ന് രാവിലെ കർണാടക നിലപാടെങ്കിലും പിന്നീട് ഇവിടെയും പരിശോധന കടുപ്പിച്ചു. രണ്ട് ഡോസ് വാക്സീന് എടുത്തവർക്കും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ തിരിച്ച് വിടുകയാണ്.
കേരള- കർണാടക അതിർത്തിയായ തലപ്പാടി വരെ മാത്രമാണ് കെഎസ്ആർടിസിയുടെ സർവ്വീസ് അനുവദിക്കുന്നുള്ളു. അതിർത്തി കടന്നാൽ കർണാടക ബസുകളിൽ നഗരത്തിലേക്ക് എത്താനുള്ള സജ്ജീകരണമാണ് കർണാടക സർക്കാർ ഒരുക്കിയിട്ടുള്ളത്.
പാലക്കാട്-തമിഴ്ടാനാട് അതിർത്തിയിൽ തമിഴ്നാടും പരിശോധന കർശനമാക്കിയിട്ടുണ്ട്. രാവിലെ മുതൽ തന്നെ പൊലീസ് ഇ- പാസ് പരിശോധനയും ശരീര താപനില പരിശോധനയും നടത്തിയ ശേഷമാണ് യാത്രക്കാരെ അതിർത്തി കടത്തി വിടുന്നത്. ആദ്യ ദിവസമായതിനാൽ ഇന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തി വിടുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. നാളെ മുതൽ കർശന പരിശോധന നടത്താനാണ് തീരുമാനം.