മഷിനോട്ടക്കാരനെ ബോധംകെടുത്തി ആഭരണവും മൊബൈലും കവർന്നു; മോഷ്ടാക്കളെത്തിയത് മഷിനോക്കാനെന്ന് പറഞ്ഞ്

പറവൂർ: മഷിനോട്ടം നടത്താനെന്ന വ്യാജേനയെത്തിയ രണ്ടുപേർ മഷിനോട്ടക്കാരനെ കെട്ടിയിട്ട് ബോധം കെടുത്തിയ ശേഷം സ്വർണാഭരണവും മൊബൈൽ ഫോണും കവർന്നു. ബോർഡ് സ്ഥാപിച്ച് പെരുവാരത്ത് വാടകവീട്ടിൽ മഷിനോട്ടം നടത്തിവന്നിരുന്ന കൊടുങ്ങല്ലൂർ സ്വദേശി തൈക്കൂട്ടത്തിൽ വിജയനെ (62) യാണ് ചൊവ്വാഴ്ച പകൽ ആക്രമിച്ച് മോഷണം നടത്തിയത്.
മാല, ബ്രേസ്ലെറ്റ്, രണ്ട് മോതിരം എന്നിവ അടക്കം ഏഴേകാൽ പവന്റെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. ദേശീയപാത 66-ൽ പെരുവാരത്ത് കേസരി ബസ് സ്റ്റോപ്പിനു സമീപമാണ് മൂന്നുവർഷമായി വാടകവീട്ടിൽ വിജയൻ മഷിനോട്ടം നടത്തിവന്നിരുന്നത്. മഷിനോട്ടത്തിനായി നിത്യവും ധാരാളം പേർ എത്താറുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെ മഷി നോക്കാനെന്ന വ്യാജേനയെത്തിയ രണ്ടുപേർ വിജയനുമായി സംസാരിച്ചിരുന്നു. അതിലൊരാൾ മുഖലക്ഷണം കൂടി പറയാമോയെന്ന് ചോദിച്ചു. താങ്കളുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് വിജയൻ സൂചന നൽകി. അതോടെ ഭാര്യയെയും കൂട്ടി വരാമെന്നായി അയാൾ. വിജയനോട് വിസിറ്റിങ് കാർഡും ആവശ്യപ്പെട്ടു.

