അന്ത്യശാസനവുമായി കര്‍ണാടക ബി.ജെ.പി. എം.എല്‍.എ.മാര്‍; പ്രതിപക്ഷനേതാവില്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കും

ബെംഗളൂരു: നിയമസഭാതിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാവാത്ത കര്‍ണാടക ബി.ജെ.പി.യില്‍ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പുകഴിഞ്ഞ് ആറുമാസമായിട്ടും നിയമസഭാ കക്ഷി നേതാവിനെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്തതില്‍ ബി.ജെ.പി. എം.എല്‍.എ.മാര്‍ക്കിടയില്‍ പ്രതിഷധം ശക്തമാണെന്നാണ് വിവരം. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ പങ്കെടുത്ത യോഗത്തില്‍ എം.എല്‍.എ.മാര്‍ നേതാവിനെ തിരഞ്ഞെടുക്കാത്തതിലുള്ള കടുത്ത അതൃപ്തി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാത്ത പക്ഷം ശീതകാല നിയസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് എം.എല്‍.എ.മാര്‍ യെദ്യൂരപ്പയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാത്തതിനാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍നിന്നു വിമര്‍ശനവും പരിഹാസവും നേരിടുന്നതായി എം.എല്‍.എ.മാര്‍ യോഗത്തില്‍ ആഞ്ഞടിച്ചു. സമ്മേളന കാലത്ത് പ്രതിപക്ഷ നേതാവിനെ കണ്ടെത്തുമെന്നും എംഎല്‍എമാരുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കാമെന്ന് യെദ്യൂരപ്പ എംഎല്‍എമാരെ അറിയിച്ചു അതേസമയം വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ബി.ജെ.പി.യിലെ ഉള്‍പ്പോര് വളരെ മോശമെന്ന് പരിഹസിച്ച കോണ്‍ഗ്രസ് സംസ്ഥാന ചരിത്രത്തില്‍ ഇത്തമൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിനെ നിയമിക്കാനാവാത്തത് കര്‍ണാടക ബി.ജെ.പി.യിലെ ഗുരുതര സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മെയ് 13നാണ് കര്‍ണാടക നിയമസഭ തിരഞ്ഞടുപ്പ് ഫലംവന്നത്. 135 സീറ്റുകളോടെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ഭരണകക്ഷിയായിരുന്ന ബി.ജെ.പി. 66 സീറ്റില്‍ ഒതുങ്ങി. ജെ.ഡി.എസിന് നേടാനായത് 19 സീറ്റ് മാത്രം

