എക്സ്പ്രസ് നിരക്കിൽ പാസഞ്ചറുകൾ; ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങും

കാസർകോട് ∙ പേര് പാസഞ്ചർ, ഓടുന്നത് എക്സ്പ്രസ് നിരക്കിൽ. എങ്കിലും യാത്രാ ദുരിതത്തിന് ചെറിയൊരു കുറവു വരുന്നതിന്റെ ആശ്വാസത്തിലാണ് ട്രെയിൻ യാത്രക്കാർ. കോവിഡ് കാലത്ത് ലോക്ഡൗണിനെത്തുടർന്ന് ഓട്ടം നിർത്തിവച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള നാലു പാസഞ്ചർ സർവീസുകളാണ് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളായി ഇന്നു മുതൽ ഓടിത്തുടങ്ങുന്നത്. ഇതിൽ 3 എണ്ണത്തിന്റെ സർവീസ് കൊണ്ട് ജില്ലയ്ക്കു നേട്ടമുണ്ട്.
അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളായാണ് ഓടുന്നത് എന്നതിനാൽ എക്സ്പ്രസ് നിരക്ക് നൽകേണ്ടിവരും. സീസൺ ടിക്കറ്റുകാർക്ക് പഴയ നിരക്കു തന്നെ (സെക്കൻഡ് ക്ലാസ് ഓർഡിനറി) തുടരും. 10 ജനറൽ സിറ്റിങ്, 2 എസ്എൽആർ ഉൾപ്പെടെ 12 കോച്ചുകളുണ്ടാകും. ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഇവ പിന്നീട് അനുവദിക്കുമെന്നു റെയിൽവേ അറിയിപ്പിൽ പറയുന്നു.
മംഗളൂരു– കോഴിക്കോട് ട്രെയിൻ 200 കിലോമീറ്ററിലേറെ ഓടുന്നതു കൊണ്ട് സ്ഥിരം എക്സ്പ്രസ് ആയി നിലനിർത്താനാണ് നീക്കം. മറ്റു പാസഞ്ചർ ട്രെയിനുകൾ പഴയ നിരക്കിലേക്കു വൈകി തിരിച്ചുവരുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. കാസർകോട് ജില്ലയിൽ കളനാട്, ചന്തേര സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ജില്ലയിൽ ഒരു ട്രെയിനു പോലും സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനുകളാണ് ഇത്.

