സീതാംഗോളിയിലെ ക്വാര്‍ട്ടേഴ്‌സ് ഉടമയും കുഴൽ കിണർ ഏജന്റുമായ തോമസ് ക്രാസ്റ്റയുടെ കൊലപാതകം: അന്വേഷണം അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളിയില്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. കൊല്ലപ്പെട്ട ചൗക്കാട് സ്വദേശി തോമസ് ക്രാസ്റ്റ (63)യുടെ മൃതദേഹമാണ് വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തെടുത്തത്. ചാക്കില്‍ കെട്ടി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയത്.ഇൻക്വസ്റ്റിൽ തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. രണ്ട് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്ക് ഇളകിയനിലയിൽ ശ്രദ്ധയിൽപെട്ടത്. തുടർന്നുനടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ പുറത്തെടുത്ത മൃതദേഹം ഉച്ചയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ പ്രദേശത്ത് താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനകം ഏതാനും ചിലരെ ചോദ്യംചെയ്തു. കൊല്ലപ്പെട്ട തോമസ് ക്രാസ്റ്റ തനിച്ചാണ് താമസം. ഇയാളുടെ കൈവശം പണമുണ്ടെന്ന ധാരണയിൽ കവർച്ചസംഘം കൊല നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. പരിസരത്ത് താമസിക്കുന്ന ചില അന്തർസംസ്ഥാന തൊഴിലാളികളെ കാണുന്നില്ലെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്.

