മുഖ്യമന്ത്രി പദവിയിലേക്ക് പറന്നിറങ്ങി വരേണ്ട ആളല്ല താൻ: സ്ഥാനത്തിനായി കൂടാനില്ലെന്ന് കെ.സി വേണുഗോപാല്‍
ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ദില്ലിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം ഉണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്. പറന്നിറങ്ങി വരേണ്ട ആളല്ല താൻ. ഒരു പദവി കിട്ടണം എന്ന ഒരാഗ്രഹവും ഇല്ല. കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമാക്കി കൊണ്ടുപോവുക എന്നതാണ് തന്റെ ഉത്തരവാദിത്തം. ഏതെങ്കിലും സ്ഥാനത്തിന് വേണ്ടി കടി പിടിച്ച് പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കാനില്ലെന്നും കെസി വേണുഗോപാല്‍, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂറ്റിവ് എഡിറ്റർ വിനു വി ജോണിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ മാറില്ലെന്ന് പറയാനോ മാറുമെന്ന് പറയാനോ താന്‍ ആളല്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പദവികള്‍ മാറ്റത്തിന് വിധേയമാണ്. ആരേയും എപ്പോഴും മാറ്റാം. പക്ഷെ ഇപ്പോള്‍ അത്തരമൊരു മാറ്റത്തിന്റെ കാര്യം മുന്നില്‍ ഇല്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒന്നിച്ച് ഒരു വഴിക്ക് പോയി കരയ്ക്കടുപ്പിക്കേണ്ടവർ ആണെന്നും കെ സി വേണുഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ നേതാക്കളും ഉത്തരവാദിത്തം നിർവഹിച്ചേ മതിയാകൂ. ഇതിനായി വ്യക്തി താല്പര്യങ്ങള് മാറ്റി എല്ലാവരും ജാഗ്രത പുലർത്തണം എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയില്‍ സംയുക്തവാര്‍ത്താ സമ്മേളനം തീരുമാനിച്ചിരുന്നു എന്നും സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയതാണെന്നാണ് അറിയാൻ കഴിഞ്ഞത് എന്നും കെ സി കൂട്ടിച്ചേര്‍ത്തു.