കെ.എം.ഷാജിയെ കെട്ടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് കാസര്‍ക്കോട്ടെ ലീഗ് നേതാക്കള്‍ പാണക്കാട്ട്

മലപ്പുറം: കെ.എം.ഷാജിയെ കാസർകോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗ്ജില്ലാ നേതാക്കൾ രംഗത്ത്. കാസർകോട്ടെ നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് എതിർപ്പറിയിച്ചു. കാസർകോട് ജില്ലാ പ്രസിഡന്റ് ഇ.അബ്ദുള്ള, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ, ട്രഷറർ കല്ലട്ര മായിൻ ഹാജി, കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാട്ടെത്തിയത്.
പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും കാസർകോടുള്ളവർക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധവും ഇവർ ലീഗ് നേതാക്കളെ അറിയിച്ചു.
വിജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്ന് തങ്ങൾ നേരത്തെ ആവശ്യപ്പെട്ടതാണ്. കാലങ്ങളായി ജില്ലയിൽ നിന്നുള്ളവരാണ് കാസർകോട് മത്സരിക്കാറുള്ളതെന്നും ജില്ലാ നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.
അതേ സമയം താൻ കാസർകോട് മത്സരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ കെ.എം.ഷാജി തള്ളുകയാണുണ്ടായത്. ജില്ലാ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിൽ ഷാജി അഴിക്കോട് തന്നെ മത്സരിക്കാനാണ് സാധ്യത.

