മലപ്പുറത്ത് ഇടിമിന്നലേറ്റ് വിദ്യാർഥികളുടെ മരണം: അത്യധികം ദുഃഖകരമെന്ന് കാന്തപുരം; ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം

മലപ്പുറം: മങ്കട പന്തല്ലൂർ മലയിലെ വ്യൂ പോയിന്റിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായ വാർത്ത അത്യധികം ദുഃഖിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഈ അപകടം കുടുംബത്തിനും നാടിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുരന്തത്തിൽ മരണപ്പെട്ട വെള്ളില സ്വദേശികളായ റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരുടെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും അവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമാനമായ ദുരിതവാർത്തകൾ വരുന്നത് ഗൗരവകരമാണ്. പ്രകൃതിക്ഷോഭങ്ങൾ മുൻനിർത്തി പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാന്തപുരം ഉണർത്തി.
മരണപ്പെട്ടവരുടെ പരലോക ജീവിതം സന്തോഷകരമാകട്ടെയെന്നും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു. പ്രകൃതി ദുരന്തങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും അല്ലാഹു നമ്മെ ഏവരെയും കാത്തുരക്ഷിക്കട്ടെ എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

