പരിഹാരമാകാതെ ദേശീയപാതയിലെ മലിനജല പ്രശ്നം

കുമ്പള : ഓവുചാലുകൾ മണ്ണിട്ട് മൂടിയതിനെത്തുടർന്ന് മലിനജലം ഒഴുകുന്നത് ദേശീയപാതയിലേക്ക്. ഇതുമൂലം കുമ്പള ടൗണിലെത്തുന്നവരുടെ കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുന്നു. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണപ്രവൃത്തികൾക്കിടയിലാണ് ദേശീയപാതയോടുചേർന്ന് കുമ്പള ടൗണിലുണ്ടായിരുന്ന ഓവുചാലുകൾ മണ്ണിട്ടുമൂടിയത്. ഇതോടെ മാസങ്ങളായി മലിനജലം റോഡിലേക്കൊഴുകുകയാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ ചെളിവെള്ളം ചവിട്ടാതെ പോകാൻ കഴിയാത്ത നിലയാണ്. പ്രശ്നപരിഹാരത്തിന് കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യു.പി.താഹിറ യൂസഫ് ഉൾപ്പെടെയുള്ളവർ നിർമാണക്കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് മണ്ണിട്ടുവെങ്കിലും മലിനജലത്തിന്റെ ഒഴുക്ക് നിലച്ചില്ല. കുമ്പള ടൗണിലും സമീപത്തുമുള്ള ഹോട്ടലുകളിലെയും മറ്റും മലിനജലം ടൗണിലേക്ക് ഒഴുക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനവും നടപ്പാക്കാനായിട്ടില്ല. നടപടി ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതിലൊതുങ്ങി. മണ്ണിട്ട് മൂടുന്നതിന് പകരം മലിനജലം ഒഴുകിപ്പോകാൻ നേരത്തേയുണ്ടായിരുന്ന സംവിധാനം താത്കാലികമായി പുനഃസ്ഥാപിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.”

