KSDLIVENEWS

Real news for everyone

ബംഗാളിൽ കാവി വസന്തം; ചരിത്ര വിജയത്തിലേക്ക് ബിജെപി, തകർന്നടിഞ്ഞ് തൃണമൂൽ

SHARE THIS ON

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ നിലംപരിശാക്കി ബിജെപി ചരിത്രപരമായ മുന്നേറ്റത്തിലേക്ക്. 15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് 200 സീറ്റുകളിലേക്ക് അടുക്കുകയാണ്. ദശാബ്ദങ്ങളായി ലക്ഷ്യം വെച്ചിരുന്ന ബംഗാൾ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ ഗണ്യമായി കുറയുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു. പരമ്പരാഗതമായി തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നന്ദിഗ്രാം പോലുള്ള മണ്ഡലങ്ങളിലെ മുസ്ലിം ബൂത്തുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതായും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കൻ ബംഗാളിൽ പാർട്ടി പ്രതീക്ഷിച്ച വിജയം നേടുന്നതിനൊപ്പം തൃണമൂലിന്റെ ഉറച്ച കോട്ടകളിൽ വിള്ളൽ വീഴ്ത്താനും ബിജെപിക്ക് സാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത്. ആദ്യഘട്ട സൂചനകൾ പ്രകാരം ബിജെപി 135-ലധികം സീറ്റുകൾ നേടുമെന്ന് സുവേന്ദു അധികാരി പ്രവചിച്ചു. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂരിൽ തുടക്കത്തിൽ തൃണമൂൽ ലീഡ് ചെയ്‌തേക്കാമെങ്കിലും പത്താം റൗണ്ടിന് ശേഷം ബിജെപി ഇത് മറികടക്കുമെന്ന് അധികാരി പറഞ്ഞു. നേരത്തെ തൃണമൂലിന് 95 ശതമാനം വോട്ടുകൾ ലഭിച്ചിരുന്ന മുസ്ലിം ഭൂരിപക്ഷ ബൂത്തുകളിൽ ഇത്തവണ ആ പിന്തുണ കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

ബംഗാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ‘ഗാരന്റി’ വോട്ടർമാരെ സ്വാധീനിച്ചതായാണ് ബിജെപി വിലയിരുത്തുന്നത്. ‘ബിഹാറിലൂടെ ഗംഗ ബംഗാളിലേക്ക് ഒഴുകും’ എന്ന പ്രധാനമന്ത്രിയുടെ നേരത്തെയുള്ള വാക്കുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ബിജെപിയുടെ ഇപ്പോഴത്തെ മുന്നേറ്റം. നിലവിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്നും വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തമായ ചിത്രം പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു. അതേസമയം മുമ്പ് ബംഗാൾ ഭരിച്ചിരുന്ന ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും അടിത്തറ തകർന്നുവെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. പതിറ്റാണ്ടുകൾ സംസ്ഥാനം ഭരിച്ച ഇടതുപക്ഷത്തിന് വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. കോൺഗ്രസാകട്ടെ പൂർണമായും നിയമസഭയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടേക്കാം. തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇതിൽ തമിഴ്‌നാട്ടിലും കേരളത്തിലും ഭരണമാറ്റമുണ്ടാകുന്ന തരംഗമാണ് കാണുന്നത്. കേരളത്തിൽ യുഡിഎഫ് തരംഗമാണെങ്കിൽ തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയുടെ തേരോട്ടമാണ് ദൃശ്യമാകുന്നത്.

error: Content is protected !!