അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം; മെല്ലെപ്പോക്ക് തുടര്‍ന്ന് പൊലീസ്, നന്ദകുമാര്‍ ഹാജാറാകേണ്ടത് തെരഞ്ഞെടുപ്പ് കഴിഞ്ഞ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപത്തില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് പൊലീസ്.
അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്‌ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നന്ദകുമാറിന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച ഹാജാരാകാനാണ് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ഐഎച്ച്‌ആര്‍ഡി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി വൈകുന്നതിന്‍റെ കാരണമറിയില്ലെന്ന് അച്ചു പ്രതികരിച്ചു
അച്ചുവിനെതിരായ സൈബര്‍ അധിക്ഷേപം നടത്തിയ ഇടത് നേതാവ് നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരായ നടപടിയില്‍ തുടക്കം മുതല്‍ പൊലീസ് ഉഴപ്പുകയാണ്. ഡിജിപിക്ക് അച്ചു പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു കേസെടുത്തത്. അച്ചുവിന്‍റെ മൊഴി രേഖപ്പെടുത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നല്‍കിയത്. നാളെ പുതുപ്പള്ളി വോട്ടെടുപ്പും കഴിഞ്ഞ് ഹാജരാകാൻ ആവശ്യപ്പെട്ടത് തന്നെ മെല്ലെപ്പോക്കിന്‍റെ തുടര്‍ച്ചെയെന്നാണ് ആക്ഷേപം.
സെക്രട്ടറിയേറ്റില്‍ നിന്നും വിരമിച്ച നന്ദകുമാര്‍ നിലവില്‍ ഐഎച്ച്‌ആര്‍ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഇടത് സംഘടനാ അനുഭാവിയായ നന്ദകുമാര്‍ സര്‍വ്വീസിലിരികകെയാണ് അധിക്ഷേപം നടത്തിയത്. കേസെടുത്തിട്ടും ഐഎച്ച്‌ആര്‍ഡിയും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ സ്വാധീനമാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നതെന്ന് ആക്ഷേപമാണ് ബലപ്പെടുന്നത്. നന്ദകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

