മാംസാഹാര വിൽപനശാലകൾ ഉടൻ അടച്ചുപൂട്ടണം; വിജയത്തിനു പിന്നാലെ വിവാദനിർദേശവുമായി രാജസ്ഥാനിലെ ബി.ജെ.പി – എം.എൽ.എ

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി. എം.എൽ.എ. ജയ്പൂരിലെ ഹവാ മഹൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബിജെപി നേതാവ് ബാൽമുകുന്ദ് ആചാര്യയാണ് വിവാദ ഉത്തരവുമായി രംഗത്തെത്തിയത്. പ്രദേശത്തെ തെരുവുകളിൽ മാംസാഹാരം വിൽക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാനായിരുന്നു ഇദ്ദേഹത്തിന്‍റെ നിർദേശം. ”റോഡിൽ മാംസാഹാരം പരസ്യമായി വിൽക്കാൻ കഴിയുമോ? നിങ്ങൾ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്തെ എല്ലാ മാംസാഹാര വിൽപ്പനശാലകളും ഉടൻ പൂട്ടണം. ഞാൻ വൈകുന്നേരം റിപ്പോർട്ട് ആവശ്യപ്പെടും”, ബിജെപി എം.എൽ.എ. ബൽമുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, വീഡിയോ വൈറലായതോടെ പ്രതികരണവുമായി എ.ഐ.എം.ഐ.എം. തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഒവൈസി ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ചു. ആർക്കും ഇത് തടയാൻ കഴിയില്ല, ആരെങ്കിലും മാംസാഹാര വിൽപ്പനശാല സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എങ്ങനെ തടയുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസിലെ ആർ.ആർ. തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. രാജസ്ഥാനിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കോൺഗ്രസിന് 69 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്.

