വഫഖ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുസ്‌ലിം ലീഗ്; 16ന് കോഴിക്കോട്ട് മഹാറാലി

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്‌ലിം ലീഗിന്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. ഇതിന്റെ ഭാഗമായി ഏപ്രിൽ 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ദേശീയതലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതിയെ സമീപിക്കാൻ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയും ലീഗ് എംപിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കൊണ്ട് വന്ന സിഎഎക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സർക്കാറിന്റെ വഖഫ് ബില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ ശക്തികളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയർന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത്. നാളെ മറ്റ് മത ന്യൂനപക്ഷങ്ങൾക്കു നേരെ ഇതാവർത്തിക്കും. സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. വഖഫ് ബില്ലിന് തൊട്ടുപിന്നാലെ മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നതും ശ്രദ്ധേയമാണ്. മണിപ്പുരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ ക്രൈസ്തവ സ്നേഹത്തിന്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.
നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷനായി. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.പി. അബ്ദുൾ വഹാബ് എം പി, അബ്ദുസമദ് സമദാനി എംപി, എം.കെ.മുനീർ എംഎൽഎ, നവാസ് ഗനി എംപി, ഹാരിസ് ബീരാൻ എംപി, ദസ്തഗീർ ആഖ, ഖുർറം അനീസ് ഉമർ, സി.കെ. സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

