KSDLIVENEWS

Real news for everyone

മോൻസണിന്റെ അടുത്ത്‌ ചികിത്സക്ക്‌ പോയത്‌ ആരെല്ലാമെന്ന്‌ ജനത്തിനറിയാം; അന്വേഷണത്തിന്‌ പ്രത്യേക സംഘം: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം> മോൻസൺ മാവുങ്കലിന്റെ അടുത്ത്‌ ആരെല്ലാമാണ്‌ ചികിത്സക്ക്‌ പോയതെന്ന്‌ പൊതുജനത്തിനറിയാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ പോയത് സുഖചികിത്സയ്ക്കല്ലെന്നും  മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടിസിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മോൻസണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാം. മോൻസണിന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസണിനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

മോന്‍സണ്‍ മാവുങ്കലിനെ സംബന്ധിച്ച് സര്‍ക്കാരിന് പരാതി 06.09.2021 നാണ് ലഭിച്ചത്. 23.09.2021 ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തെ കോടതിയില്‍ തന്നെ പ്രതിരോധിക്കുന്നതിനും പോലീസിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍  പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്.

പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്വാഭാവികമായും ആളുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ആരൊക്കെ എന്തിനൊക്കെ പോയി എന്ന കാര്യമൊക്കെ പോലീസ് അന്വേഷിക്കേണ്ട കാര്യമാണ്.

ഡിജിപിയുടെ സന്ദര്‍ശനം കഴിഞ്ഞ ഉടനെ ഇവരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇന്റലിജന്‍സിന് വിവരം നൽകിയിരുന്നു.  സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയും  പോലീസിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്‌. 

തുടർന്ന്‌ സംസ്ഥാന പോലീസ് മേധാവി 05.02.2020 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കത്ത് നൽകിയിട്ടുണ്ട്‌. ഇത് വ്യക്തമാക്കുന്നത് മോൺസണെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് പോലീസ് ചെയ്തത് . അല്ലാതെ സുഖചികിത്സയ്ക്ക് തങ്ങുകയല്ല ഉണ്ടായത്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന  വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നു എന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവില്ല. 

ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിന് പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പോലീസ് നല്‍കുക പതിവാണ്

മോന്‍സണ്‍ മാവുങ്കല്‍ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച് ഡിആര്‍ഡി രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോടും ഡിആര്‍ഡിേഒ യോടും ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

കേസിൽ കൂടുതൽ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. 25 കോടി രൂപ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 6 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെതടക്കം 4 കേസുകളാണ്‌ മോൻസണിനെതിരെയുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വയക്‌തമാക്കി.  പി ടി തോമസ്‌ ആണ്‌ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടിയത്‌. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!