KSDLIVENEWS

Real news for everyone

ബംഗാളിൽ എൻഐഎ ഉദ്യോഗസ്ഥരെ ആക്രമിച്ച് നാട്ടുകാർ, ഒരാൾ പരുക്ക്; അർധരാത്രിയിൽ റെയ്ഡ് എന്തിനെന്ന് മമത

SHARE THIS ON

കൊൽക്കത്ത: 2022ലുണ്ടായ ഭൂപതിനഗർ സ്ഫോടനവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ദേശീയ അന്വേഷണ ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. ഒരു ഉദ്യോഗസ്ഥനു പരുക്കേറ്റു. സ്ഫോടന കേസുമായി ബന്ധപ്പെട്ടു പ്രധാനപ്രതി മൊനൊബ്രൊതോ ജനയുൾപ്പെടെ രണ്ടുപേരെ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തിരുന്നു. ഇവരുമായി കൊൽക്കത്തയിലേക്കു മടങ്ങുന്നതിനിടയിലാണു സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം വാഹനത്തിനുനേരെ ആക്രമണം നടത്തിയത്.  ഇവർ പൊലീസുമായി കയർക്കുന്നതിന്റെയും വാഹനം തടയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുളവടിയേന്തിയ സ്ത്രീകൾ റോഡിൽ നിരന്നിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ്  മൊനൊബ്രൊതോ ജനയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തു. റെയ്‌ഡ് നടത്തുന്നതിനു മുൻപായി ലോക്കൽ പൊലീസിനെ വിവരമറിയിച്ചിരുന്നതായി എൻഐഎ പറയുന്നു. എൻഐഎ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നു. അർധരാത്രിയിൽ എന്തിനാണു റെയ്ഡ് നടത്തുന്നതെന്നു മമത ചോദിച്ചു. അർധരാത്രിയിൽ അപരിചിതർ തങ്ങളുടെ സ്ഥലത്ത് അതിക്രമിച്ച് കയറുമ്പോൾ നാട്ടുകാർ എങ്ങനെയാണോ പ്രതികരിക്കുക അതാണു സംഭവിച്ചതെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ഏജൻസികളെ വച്ച് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അവർ ആരോപിച്ചു. കുറ്റവാളികളെ തൃണമൂൽ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ പിന്തുണയോടെയാണു നാട്ടുകാർ അക്രമം അഴിച്ചിവിട്ടതെന്നും ഇവർ ആരോപിക്കുന്നു.  2022 ഡിസംബറിൽ ഭൂപതിനഗറിലാണു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. 2023 ജൂണിലാണ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. സന്ദേശ്ഖലിയിൽ പരിശോധന നടത്താനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!