സച്ചിൻ പൈലറ്റിന്റെ ഫോൺ ട്രാക്ക് ചെയ്തു, നീക്കങ്ങൾ നിരീക്ഷിച്ചു; ആരോപണവുമായി ഗഹ്ലോതിന്റെ സഹായി

ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ അശോക് ഗഹ്ലോതിനെതിരേ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ ഒ.എസ്.ഡി. (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) ആയിരുന്നു ലോകേഷ് ശർമ്മ. 2020-ൽ അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിൽ സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവെന്നാണ് ലോകേഷ് ശർമ്മയുടെ വെളിപ്പെടുത്തൽ. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത നീക്കത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതിന് പിന്നാലെയാണ് അശോക് ഗഹ്ലോത് സർക്കാർ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഫോൺ വിവരങ്ങൾ ചോർത്തി നിരീക്ഷിക്കുകയും ചെയ്തതെന്ന് ലോകേഷ് ശർമ്മ വെളിപ്പെടുത്തിയത്. 2020-ൽ സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വിമതനീക്കം നടക്കുന്നത്. ഭരണ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരുകൂട്ടം കോൺഗ്രസ് എം.എൽ.എമാർക്കൊപ്പമായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമത നീക്കം. എന്നാൽ പിന്നീട് ഈ നീക്കം പൊളിയുകയും സച്ചിൻ പൈലറ്റിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിലേക്കടക്കം കാര്യങ്ങൾ നീങ്ങുകയും ചെയ്തിരുന്നു. 2020-ലെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ 18 എം.എൽ.എമാരുമായാണ് സച്ചിൻ പൈലറ്റ് വിമത നീക്കം നടത്തിയത്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവരേയും നിരീക്ഷിക്കാൻ വേണ്ടിയുള്ള സംവിധാനം ഏർപ്പെടുത്തിയത്. ഇവർ എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു, ആരോടൊക്കെ സംസാരിക്കുന്നു എന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവെന്ന് ലോകേഷ് ശർമ്മ ആരോപിച്ചു. അതുകൊണ്ട് തന്നെ അവരിൽ പലരേയും പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

