ബില്ലുകളിൽ ഒപ്പിടാതെ വഴിയിൽ കുത്തിയിരിക്കുന്നു: ആരിഫ് മുഹമ്മദ് ഖാന് ഡൽഹിയിലും മുഖ്യമന്ത്രിയുടെ ഒളിയമ്പ്

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നാളെ ഡൽഹിയിൽ പ്രതിഷേധം നടത്താനിരിക്കെ, അതിനു മുന്നോടിയായി ഡൽഹിയിലെ കേരളഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമർശനം. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ, ഗവർണർ വഴിയിൽ കുത്തിയിരിക്കുകയാണെന്നു മുഖ്യമന്ത്രി പരിഹസിച്ചു. ഗവര്‍ണര്‍മാര്‍ എങ്ങനെ പ്രവര്‍ത്തിക്കരുത് എന്നാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘മറ്റൊരു പ്രധാന വിഷയം ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ടതാണ്. ഗവര്‍ണര്‍മാര്‍ എങ്ങനെ പ്രവര്‍ത്തിക്കരുത് എന്നു നാം കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന സാമ്രാജ്യത്വ കാലത്തെ റസിഡന്റുമാരെപ്പോലെ പെരുമാറുകയാണ് അവർ. ഇതുമൂലം ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ നിയമപോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും വേണ്ടി വരുന്നു. നിയമസഭ അംഗീകരിച്ച ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെയും വഴിയില്‍ കുത്തിയിരുപ്പ് നടത്തിയുമുള്ള ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ക്കാണു കേരളം വേദിയാകുന്നത്. ചാന്‍സലര്‍ പദവി ഉപയോഗിച്ച് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം പോലും അട്ടിമിറക്കുന്നു. ഭരണഘടനാ മൂല്യങ്ങളുടെ നിരാസമായി ഇതു മാറുകയാണ്. അടിയന്തരാവസ്ഥയുടെ അനുഭവമൊഴിച്ചാല്‍ ഇത്രയും ഗൗരവമേറിയ വെല്ലുവിളികള്‍ ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ നേരിട്ട ചരിത്രമില്ല.’’ – മുഖ്യമന്ത്രി പറഞ്ഞു.

