എ.ഐ കാമറ: മൂന്നാം ദിനത്തില്‍ 39,449 നിയമലംഘനങ്ങള്‍; കൂടുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിരത്തില്‍ സ്ഥാപിച്ച എ.ഐ കാമറകള്‍ വഴി മൂന്നാം നാള്‍ പിടികൂടിയത് 39449 ഗതാഗത നിയമലംഘനങ്ങള്‍.
ഹെല്‍മറ്റ് ധരിക്കാത്തവരാണ് കുടുങ്ങിയവരില്‍ കൂടുതലും. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍- 7390. ഏറ്റവും കുറവ് വയനാട്ടിലും- 601. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള വിവരങ്ങളാണ് മോട്ടോര്‍വാഹനവകുപ്പ് പുറത്തുവിട്ടത്.
മറ്റു ജില്ലകളിലെ കണക്ക്: കൊല്ലം 5589, പത്തനംതിട്ട 925, ആലപ്പുഴ 1804, കോട്ടയം 1501, ഇടുക്കി 1336, എറണാകുളം 1580, തൃശൂര്‍ 4101, പാലക്കാട് 2982, മലപ്പുറം 4420, കോഴിക്കോട് 3745, കണ്ണൂര്‍ 2546, കാസര്‍കോട് 929.
മുഴുവൻ നിയമലംഘനങ്ങളും പരിശോധിച്ച് പിഴ ചുമത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. വാഹൻ സോഫ്റ്റ്വെയറിലെ സാങ്കേതിക കുഴപ്പങ്ങളും തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ശരാശരി ഒരുലക്ഷം പേര്‍ക്കെങ്കിലും പ്രതിദിനം പിഴ ചുമത്തേണ്ടിവരുമെന്നായിരുന്നു ആദ്യ നിഗമനം. പരീക്ഷണഘട്ടങ്ങളില്‍ 2.40 ലക്ഷം നിയമലംഘനങ്ങള്‍വരെ കാമറകള്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍, കാമറ എത്തിയതോടെ ഡ്രൈവര്‍മാര്‍ നിയമം പാലിച്ചുതുടങ്ങിയെന്ന സൂചനയാണ് കണക്കുകളില്‍ തെളിയുന്നത്.
പതിവ് പരിശോധനക്കിറങ്ങിയ സ്ക്വാഡുകള്‍ക്ക് ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങള്‍ കാര്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവസം അരലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും കാമറകളുടെ മുടക്കുമുതല്‍ സര്‍ക്കാറിന് തിരിച്ചുപിടിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

