നായയ്ക്ക് തീറ്റ വൈകിയതിനു യുവാവിനെ തല്ലിക്കൊന്ന കേസ്: ‘കൂടുതൽ പ്രതികളുണ്ടെന്ന് സംശയം’

കൊപ്പം (പട്ടാമ്പി) ∙ നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു യുവാവിനെ ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്ന കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നതായി കുടുംബം. മണ്ണേങ്ങോട് അത്താണിയിൽ വാടകവീട്ടിൽ താമസിക്കുന്ന, മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകൻ അർഷദ് (21) മരിച്ച സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെ (27) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ബന്ധുവായ ഹക്കീം, അർഷദിനെ അതിക്രൂരമായി കൊലപ്പെടുത്തുമെന്നു ഒരിക്കലും കരുതിയിരുന്നില്ലെന്നും സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് വീട്ടിലെത്തിയപ്പോൾ അർഷദിന്റെ ചുണ്ടിൽ മുറിവുകൾ കണ്ടിരുന്നു. സംഭവം അന്വേഷിച്ചപ്പോൾ ശുചിമുറിയിൽ വീണതിനെ തുടർന്നുണ്ടായ പരുക്കെന്നായിരുന്നു വിശദീകരണം. അന്വേഷണത്തിൽ വേഗത്തിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നു. സംഭവത്തിനു പിന്നിലുള്ള മുഴുവൻ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തുവന്നു.

