മുസ്ലിം സംവരണത്തില്‍ വരുത്തിയ കുറവ് പരിഹരിക്കണം -ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി

കാഞ്ഞങ്ങാട്: പിന്നാക്ക വിഭാഗം എന്ന നിലക്ക് മുസ്ലിംകള്ക്ക് ലഭ്യമായിട്ടുള്ള സംവരണത്തില്‍ നിന്ന് ഭിന്ന ശേഷി വിഭാഗത്തിന് കൊടുക്കാനെന്ന പേരില്‍ രണ്ട് ശതമാനം കുറച്ച സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് കടുത്ത അനീതിയാണെന്നും ഇത് പുനഃ പരിശോധിക്കണമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു.
കലക്ടറേറ്റില്‍ വെച്ച് നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി കമ്മിറ്റിക്ക് മുമ്പാകെ സമിതിക്ക് വേണ്ടി ജന.സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി നിവേദനം നൽകി. നിയമസഭ സമിതിക്ക് വേണ്ടി ചെയര്മാന് പി.എസ്.സുപാല്‍ എം.എല്‍.എ, അംഗങ്ങളായ കുറുക്കോളി മൊയ്തീന് എം.എല്‍.എ, ജി.സ്റ്റീഫന്‍ എം.എല്‍.എ എന്നിവര്‍ നിവേദനം ഏറ്റുവാങ്ങി.
2011-ലെ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ 26:56 ശതമാനമാണ്. എന്നാല്‍ സര്‍ക്കാര്‍ സർവിസില്‍ ഇതിനനുസൃതമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ പത്ത് ശതമാനവും മറ്റ് തസ്തികകളില്‍ 12 ശതമാനവമാണ് മുസ്ലിം വിഭാഗത്തിന് സംവരണം. അര്‍ഹതപ്പെട്ട സംവരണം മുസ്ലിം സമുദായത്തിന് ഇതുവരെ പൂർണമായും ലഭിച്ചിട്ടില്ല. 2001ലെ ജസ്റ്റിറ്റ്സ് നരേന്ദ്രന് കമീഷന് മുസ്ലിംകളുടെ സംവരണ അനുപാതം 7383 നിയമനങ്ങളുടെ കുറവുണ്ടെന്ന് കണ്ടെത്തിരുന്നു. 2008 ലെ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും ഇത് ശരിവെക്കുന്നു.
ഈ നിയമന കുറവ് പരിഹരിക്കുന്നതിന് പകരം നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തോത് കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഭിന്ന ശേഷി വിഭാഗത്തിന് നാലു ശതമാനം നല്‍കണമെന്ന് തന്നെയാണ് നിലപാട്. ജനസംഖ്യയുടെ പകുതി പോലും ഉദ്യോഗ പ്രാതിനിധ്യമില്ലാത്ത മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ കവര്ന്നാകരുത് പ്രസ്തുത തീരുമാനം. നിവേദനത്തില്‍ വ്യക്തമാക്കി.

